‘കയറി കിടക്കാനൊരിടം വേണം’; തൃക്കാക്കരയിലെ ഏക ട്രാൻസ്ജെൻഡർ വോട്ടർ പറയുന്നു
Mail This Article
കൊച്ചി ∙ ‘ഞങ്ങൾക്കു കയറി കിടക്കാനൊരിടം വേണം’– വെണ്ണല ഗവ. ഹൈസ്കൂളിൽ വോട്ട് ചെയ്തു പുറത്തിറങ്ങിയ സജ്ന ഷാജി പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡർ വോട്ടറാണു സജ്ന. ഇപ്പോൾ ആലുവയിലെ വാടക വീട്ടിലാണു സജ്നയുടെ താമസം. നേരത്തേ വെണ്ണലയിലായിരുന്നു. അങ്ങനെയാണു തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത്. ‘കയറിക്കിടക്കാനൊരു നല്ല വീടില്ലെന്നതാണ് എന്റെ ഏറ്റവും വലിയ വേദന. വാടക വീട്ടിലാണു താമസം. വാടകയ്ക്കു വീടു കിട്ടാൻ പോലും വലിയ ബുദ്ധിമുട്ടാണ്. വീടിനു വേണ്ടി സർക്കാരിന് അപേക്ഷ നൽകിയിട്ട് 4 വർഷമായി. ഇതുവരെയും നടപടിയുണ്ടായില്ല’– സജ്ന വേദനയോടെ പറഞ്ഞു.
കാലിനുണ്ടായ ചതവു മൂലം നടക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാലും വോട്ട് ഒഴിവാക്കേണ്ടെന്നു വച്ചു. നിയമസഭ, ലോക്സഭ, തദ്ദേശം എന്നിങ്ങനെ കഴിഞ്ഞ 4 തിരഞ്ഞെടുപ്പുകളിൽ ട്രാൻസ്ജെൻഡർ വോട്ടറായി സജ്ന വോട്ട് ചെയ്തിട്ടുണ്ട്. ഇത്തവണത്തേത് അഞ്ചാമത്തെ വോട്ട്. ട്രാൻസ്ജെൻഡർ വ്യക്തിയായ താര പ്രസാദും തൃക്കാക്കരയിൽ വോട്ട് ചെയ്തെങ്കിലും വോട്ടർ പട്ടികയിൽ താരയുടെ പേരു പുരുഷ വിഭാഗത്തിലാണ്.