നാലു മാസത്തിനു ശേഷം എറണാകുളം ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതർ 1000 കടന്നു
Mail This Article
കൊച്ചി ∙ നാലു മാസത്തിനു ശേഷം ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 1072 പേരാണു കോവിഡ് പോസിറ്റീവായത്. കോവിഡിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും പിടിമുറുക്കുകയാണ്. ഇന്നലെ 74 പേർക്കു ഡെങ്കിപ്പനിയും 4 പേർക്ക് എലിപ്പനിയും ബാധിച്ചു. 1235 പേരാണ് ഇന്നലെ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ 15 പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നു ഡോക്ടർമാരുടെ കോവിഡ് പ്രതിവാര യോഗം വിലയിരുത്തി. ഡയാലിസിസ് ചെയ്യുന്നവർ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർ എന്നിവർക്കു കോവിഡ് ബാധിക്കുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് ഐഎംഎ ദേശീയ കോവിഡ് ദൗത്യ സംഘം കോ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
വാക്സീൻ എടുക്കാത്ത ഒരാൾ ഈ മാസം കോവിഡ് ബാധിച്ചു മരിച്ചു. എന്നാൽ, രോഗം ഗുരുതരമായി ഓക്സിജൻ പിന്തുണ വേണ്ടി വരുന്നവരുടെ എണ്ണം വളരെ കുറവാണ്. ആരോഗ്യ പ്രവർത്തകരും കോവിഡ് പോസിറ്റീവാകുന്നുണ്ട്. കോവിഡ് മാത്രമല്ല, മറ്റ് പനികളും വ്യാപകമാണ്. ഡെങ്കിപ്പനിയും തക്കാളിപ്പനിയും കുട്ടികൾക്കിടയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളിൽ ചിലർ കോവിഡ് പോസിറ്റീവാകുന്നുണ്ടെങ്കിലും ഇവർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടില്ല.