സർക്കാർ വിദ്യാലയങ്ങളിലെ വാഹനം പഴകിയാൽ തീർന്നു; തുരുമ്പെടുത്തു നശിക്കാനാണ് വിധി
Mail This Article
പുത്തൻകുരിശ്∙ സർക്കാർ വിദ്യാലയങ്ങളിലെ കേടായ ബസുകൾ സ്കൂൾ അധികൃതർക്കു ബാധ്യതയാകുന്നു. എംഎൽഎ ഫണ്ടിൽ നിന്നോ വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്നോ സംഭാവനയായോ ലഭിക്കുന്ന ബസുകളുടെ അറ്റകുറ്റപ്പണികൾക്കു ഫണ്ട് ലഭിക്കാതെ വരുന്നതോടെയാണു ബസുകൾ കട്ടപ്പുറത്താകുന്നത്. സ്കൂളുകളുടെ മേൽനോട്ട ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കയ്യൊഴിയുന്നതോടെ വിദ്യാലയ പരിസരത്തു കിടന്നു തുരുമ്പെടുത്തു നശിക്കാനാകും ബസുകളുടെ വിധി.
ബസുകളുടെ അറ്റകുറ്റപ്പണികൾക്കു വൻ തുക ചെലവു വരും. സ്കൂളുകളിലെ അധ്യാപകർക്കും പിടിഎക്കും ഇൗ തുക കണ്ടെത്താൻ പ്രയാസമാണ്. ബസുകൾ ഓടിക്കുന്നതിനു സർക്കാർ ഫണ്ട് ഇല്ലാത്തതിനാൽ മിക്കയിടങ്ങളിലും അധ്യാപകർ പിരിവെടുത്താണു ഡീസൽ അടിക്കുന്നതും ഡ്രൈവർക്കു ശമ്പളം നൽകുന്നതും. ഇതിനു പുറമെ അറ്റകുറ്റ പണി കൂടി വരുന്നതോടെ ബാധ്യത ഏറ്റെടുക്കാൻ ആളില്ലാതാകുന്നു. സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്ന നിർധന കുട്ടികളിൽ നിന്നു ബസ് ഓടിക്കാനുള്ള തുക കണ്ടെത്താനും കഴിയില്ല.
ഗതാഗത സൗകര്യങ്ങൾ കുറവായ ഗ്രാമീണ മേഖലയിൽ സ്കൂളുകൾക്കു സ്വന്തമായി ബസ് ഇല്ലാതെ പിടിച്ചു നിൽക്കാനാവില്ല. കോവിഡ് തരംഗത്തിനു ശേഷം സ്വകാര്യ ബസുകൾ പലതും സർവീസ് നിർത്തി. ഉൾനാടുകളിൽ യാത്രാ ക്ലേശം വർധിച്ചിട്ടുണ്ട്. സ്കൂളുകളിലെ ബസുകൾ ഓടിക്കുന്നതിനു മാനദണ്ഡം രൂപീകരിക്കണമെന്നും ഡ്രൈവർക്കുള്ള ശമ്പളവും അറ്റകുറ്റ പണികളും ഡീസൽ ചെലവും സർക്കാർ വഹിക്കണമെന്നുമാണ് രക്ഷാകർത്താക്കളുടെ ആവശ്യം.