അപകടം നടന്നു 10 ദിവസം കഴിഞ്ഞു; അടുത്ത അപകടവും കാത്ത് വല്ലാത്തൊരു കിടപ്പ്
Mail This Article
ആലുവ∙ അപകടം നടന്നു 10 ദിവസം കഴിഞ്ഞിട്ടും വാഹനം റോഡിൽ നിന്നു നീക്കാത്തതു മൂലം ദേശീയപാതയിൽ പുളിഞ്ചോട് ഭാഗത്തു ഗതാഗതക്കുരുക്ക്. നാഗാലാൻഡിൽ നിന്നു കാറുകളുമായി വന്ന കണ്ടെയ്നർ ലോറിയും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതിൽ തടിലോറി റോഡിൽ നിന്നു മാറ്റി. കണ്ടെയ്നർ ലോറി പകുതി റോഡിലും ബാക്കി പുറമ്പോക്കിലുമായി കിടക്കുകയാണ്. പമ്പ് കവല, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, ആലുവ–മൂന്നാർ റോഡ് വഴി വരുന്ന വാഹനങ്ങൾ എറണാകുളം റോഡ് കടന്ന് എത്തുന്നതു കണ്ടെയ്നർ ലോറിയുടെ മുന്നിലാണ്.
ഗതാഗതക്കുരുക്കു മാത്രമല്ല പ്രശ്നം. രാത്രി വെളിച്ചക്കുറവു മൂലം വാഹനങ്ങൾ കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിക്കാനും സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ സമീപവാസികൾ പഴയ അലമാര റോഡിൽ വച്ച് അപകട സൂചന ഒരുക്കിയിരിക്കുന്നു. എൻജിൻ തകരാർ മൂലമാണു കണ്ടെയ്നർ ലോറി നീക്കാത്തതെന്നു പറയുന്നു. അപകടം നടന്നയുടൻ ലോറിയിൽ ഉണ്ടായിരുന്ന കാറുകൾ കമ്പനിയുടെ യാഡിലേക്കു മാറ്റി.