പെരിയാർ നീന്തിക്കടന്ന് ‘മൂന്നു തലമുറ’: എഴുപതുകാരി ആരിഫയും മുപ്പത്തെട്ടുകാരി ധന്യയും പതിനൊന്നുകാരൻ ഭരതും...
Mail This Article
ആലുവ∙ കൈകൾ പിന്നിൽ കൂട്ടിക്കെട്ടി, കാലുകൾ കൊണ്ടു മാത്രം തുഴഞ്ഞു വ്യത്യസ്ത പ്രായത്തിലുള്ള 3 പേർ സാഹസികമായി പെരിയാർ നീന്തിക്കടന്നു. എഴുപതുകാരി ആരിഫയും മുപ്പത്തെട്ടുകാരി ധന്യയും പതിനൊന്നുകാരൻ ഭരതും ആണു മണപ്പുറത്തെ ഗോപുരം കടവിൽ നിന്നു മറുകരയിലേക്ക് 780 മീറ്റർ ദൂരം 45 മിനിറ്റ് കൊണ്ടു നീന്തിക്കയറിയത്. സുരക്ഷാ സന്നാഹവുമായി പരിശീലകൻ സജി വാളാശേരിൽ ഒപ്പം ഉണ്ടായിരുന്നു. ദിവസം 2 മണിക്കൂർ വീതം ഒരു മാസത്തെ പരിശീലനത്തിലൂടെയാണു മൂവരും ഇതിനു പ്രാപ്തി നേടിയത്. 2018ലെ വെള്ളപ്പൊക്കത്തെ തുടർന്നാണു പാലിയേറ്റിവ് വൊളന്റിയർ തായിക്കാട്ടുകര മനക്കപ്പറമ്പിൽ ആരിഫ നീന്തൽ പഠിക്കാൻ തീരുമാനിച്ചത്.
പ്രളയത്തിൽ ഇവരുടെ വീടും പരിസരവും മുങ്ങിയിരുന്നു. അമ്മയുടെ കൺമുന്നിൽ മകൻ മുങ്ങി മരിച്ച വിഡിയോ കണ്ടതാണു ധന്യയുടെ പ്രചോദനം. ചൂർണിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫിസിൽ അക്കൗണ്ടന്റ് ആണു ധന്യ. ദേശം കുന്നുംപുറം റൊഗേഷനിസ്റ്റ് അക്കാദമിയിൽ 6–ാം ക്ലാസ് വിദ്യാർഥിയാണു ഭരത്. ഡോ. സി.എം. ഹൈദരാലി ഫ്ലാഗ്ഓഫ് ചെയ്തു. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.