സിഗ്നൽ അവഗണിച്ചു പാഞ്ഞ കാറിടിച്ച് അമ്മയ്ക്കും മകനും പരുക്ക്
Mail This Article
ഏലൂർ ∙ വല്ലാർപാടം കണ്ടെയ്നർ റോഡിൽ കുറ്റിക്കാട്ടുകര പുതിയറോഡ് ജംക്‌ഷനിൽ സിഗ്നൽ തെറ്റിച്ചു പാഞ്ഞ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകനും പരുക്കേറ്റു. കളമശേരി രാജഗിരി കോളജിലെ ജീവനക്കാരി കുറ്റിക്കാട്ടുകര ചക്കാമഠത്തിൽ സബിതക്കും (42) മകൻ രാജഗിരി ഹയർസെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കണ്ണനുണ്ണിക്കും (9) ആണ് പരുക്കേറ്റത് .
ഇരുവരെയും ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.15നായിരുന്നു അപകടം. സ്കൂട്ടർ പൂർണമായും തകർന്നു. ഇടിച്ചശേഷം കാർ സ്കൂട്ടറിനെ 100 മീറ്ററോളം ദൂരത്തിൽ വലിച്ചുകൊണ്ടുപോയെന്നും നാട്ടുകാർ പറഞ്ഞു. പട്ടാമ്പിയിൽ നിന്നു കൊച്ചിയിലേക്കു വന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിശ തെറ്റിച്ച് പാച്ചിൽ, അപകടം തുടർക്കഥ
പുതിയറോഡ് ജംക്‌ഷനിൽ സിഗ്നൽ അവഗണിച്ചു ദിശ തെറ്റിച്ചു വാഹനങ്ങൾ പായുന്നതു പതിവാണ്. ഇതിന്റെ ഫലമായി ചെറുതും വലുതുമായ അപകടങ്ങളും നിത്യേന ഉണ്ടാവുന്നു. രണ്ടാഴ്ച മുൻപ് വാഹനമിടിച്ചു ഗുരുതരമായി പരുക്കേറ്റ മേപ്പരിക്കുന്ന് വീട്ടിൽ ദിലീപിന്റെ കാൽ മുട്ടിനു താഴെ വച്ചു മുറിച്ചുമാറ്റേണ്ടിവന്നു. ചുമട്ടുതൊഴിലാളിയായ ദിലീപിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
സമീപത്തെ കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷനിൽ നിന്നു തെറ്റായ ദിശയിൽ കയറിവരുന്ന കണ്ടെയ്നർ ലോറികളും വാഹനയാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. കാൽനടക്കാരും അപകടത്തിൽ പെടുന്നു. അപകടം തടയുന്നതിനു പൊലീസിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കൗൺസിലർ നസീറ റസാക്ക് അഭിപ്രായപ്പെട്ടു.