ഇക്കുറി കടൽ ക്ഷോഭിച്ചാൽ എന്തുചെയ്യും?; തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണം
Mail This Article
വൈപ്പിൻ∙ മഴയും കടൽക്ഷോഭവും ശക്തമായിരിക്കുന്ന സാഹചര്യത്തിൽ തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് ആവശ്യമുയരുന്നു. കടൽ ഭിത്തി ബലപ്പെടുത്തൽ പോലുള്ള പദ്ധതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കടൽകയറ്റം മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് താൽക്കാലിക നടപടികളെങ്കിലും ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.
കടൽഭിത്തി തീർത്തും ഇല്ലാതായിരിക്കുന്ന എടവനക്കാട് അണിയിൽ പോലുള്ള പ്രദേശങ്ങളിൽ തീരത്തു നിന്ന് മീറ്ററുകൾ മാത്രം ദൂരെയുള്ള വീടുകളിൽ രാത്രി സമയത്ത് സമാധാനത്തോടെ അന്തിയുറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. കടൽകയറ്റം രൂക്ഷമാകുമ്പോൾ ജനങ്ങളെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വരാറുള്ള തീരങ്ങളാണ് എടവനക്കാടും നായരമ്പലവും മറ്റും. ഇത്തരം സന്ദർഭങ്ങളിൽ മന്ത്രിമാരും റവന്യു ഉദ്യോഗസ്ഥരും നൽകുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടാറില്ലെന്നും തീരദേശവാസികൾ പറയുന്നു.
കഴിഞ്ഞ വർഷം കടൽക്ഷോഭ വേളയിൽ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ച 28 കോടി രൂപയുടെ പാക്കേജ് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ലെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത് പറഞ്ഞു. കടൽക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ തന്നെ പ്ലാസ്റ്റിക് ചാക്കുകൾ വാങ്ങി മണൽ നിറച്ച് നിരത്തി തിരമാലകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സ്ഥിതിയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അലംഭാവം തുടർന്നാൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അഗസ്റ്റിൻ മണ്ടോത്ത് അറിയിച്ചു.