സ്വാതന്ത്ര്യം: രണ്ടാഴ്ചയ്ക്കിടെ 40,755 ഫയലുകൾ തീർപ്പാക്കി, ഫയൽ തീർപ്പാക്കൽ യജ്ഞമിങ്ങനെ
Mail This Article
കാക്കനാട്∙ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ വിവിധ വകുപ്പുകളിലായി 40,755 ഫയലുകൾ തീർപ്പാക്കി. ജില്ലാ എംപ്ലോയ്മെന്റ് ഓഫിസാണ് ഈ കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചത്. അവിടെ കെട്ടിക്കിടന്ന ഫയലുകളിൽ 57 ശതമാനവും തീർപ്പാക്കി. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ തീർപ്പുകാത്തു കിടന്നിരുന്ന 8,587 ഫയലുകളിൽ 2,688 എണ്ണവും തീർത്തു. റവന്യു വകുപ്പിൽ രണ്ടാഴ്ച കൊണ്ടു 21,851 ഫയൽ തീർപ്പാക്കി. 14,580 ഫയലുകൾ തീർക്കാൻ ലക്ഷ്യമിട്ട സ്ഥാനത്താണിത്. കലക്ടറേറ്റിൽ 8,023 ഫയലുകളുടെ കുരുക്കഴിഞ്ഞു. മജിസ്റ്റീരിയൽ വിഭാഗമാണു കലക്ടറേറ്റിൽ മികവു പുലർത്തിയത്. കലക്ടറേറ്റിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 1,028 ഫയലുകളും ഭൂപരിഷ്കരണ വിഭാഗത്തിൽ 1,417 ഫയലുകളും റവന്യു റിക്കവറിയിൽ 1,402 ഫയലുകളും തീർപ്പാക്കി.
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഞായറാഴ്ച സർക്കാർ ഓഫിസുകൾ പ്രവർത്തിപ്പിക്കാൻ സർവിസ് സംഘടനകൾ പിന്തുണയറിയിച്ചു. കലക്ടർ ജാഫർ മാലിക് വിളിച്ചു കൂട്ടിയ യോഗത്തിലാണ് സംഘടന പ്രതിനിധികൾ സഹകരണം ഉറപ്പു നൽകിയത്. എല്ലാ വകുപ്പുകളുടെയും ജില്ലാ ഓഫിസുകളും സബ് ഓഫിസുകളും ഞായറാഴ്ച തുറക്കുന്നുണ്ടെന്ന് ജില്ലാ മേധാവികൾ ഉറപ്പാക്കണമെന്നു കലക്ടർ നിർദേശിച്ചു. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. കൂടുതൽ വേഗത്തിലും കൂടുതൽ എണ്ണത്തിലും ഫയൽ തീർപ്പാക്കുന്ന ഓഫിസുകൾക്കും ഉദ്യോഗസ്ഥർക്കും പുരസ്കാരം നൽകും.