വീഴാറായി, കേശവദേവിന്റെ വീട്; ജന്മഗൃഹം മ്യൂസിയമാക്കാൻ ഏറ്റെടുത്തിട്ട് ഒന്നര വർഷം
Mail This Article
പറവൂർ ∙ ഇന്നു സാംസ്കാരിക നായകൻ പി.കേശവദേവിന്റെ 39–ാം ചരമവാർഷികം. വർഷങ്ങളായി ഭരണാധികാരികൾ അദ്ദേഹത്തോടു കാട്ടുന്ന നീതികേട് ഈ ഓർമദിനത്തിലും തുടരുന്നു. കെടാമംഗലത്തെ അദ്ദേഹത്തിന്റെ ജന്മഗൃഹമായ നല്ലേടത്ത് വീടു മുസിരിസ് പദ്ധതിയിൽ മ്യൂസിയമാക്കാനുള്ള തീരുമാനം നടപ്പാക്കിയില്ല. ജീർണാവസ്ഥയിലായ വീട് ഈ മഴക്കാലം അതിജീവിക്കുമോയെന്നു കണ്ടറിയണം.
ജന്മഗൃഹം മ്യൂസിയമാക്കാൻ മുസിരിസ് പൈതൃക പദ്ധതി ഏറ്റെടുത്തിട്ട് ഒന്നര വർഷം കഴിഞ്ഞു. മേൽക്കൂര തകർന്ന, ഭിത്തികൾ നശിച്ച ജീർണാവസ്ഥയിലായ കെട്ടിടം ഏതു നിമിഷവും നിലംപൊത്തും. നല്ലേടത്തു വീട്ടിൽ 1904ൽ ആണു കേശവദേവ് ജനിച്ചത്. പ്രശസ്തമായ ഓടയിൽ നിന്ന് ഉൾപ്പെടെ ഒട്ടേറെ നോവലുകളും കഥകളും അദ്ദേഹം രചിച്ചു.
കേസരി എ.ബാലകൃഷ്ണ പിള്ളയുടെ മാടവനപറമ്പിലെയും സഹോദരൻ അയ്യപ്പന്റെ ചെറായിയിലെയും ഉൾപ്പെടെ അനേകം വീടുകൾ മുസിരിസ് പൈതൃക പദ്ധതിയിലെ മ്യൂസിയങ്ങളാണ്. കേശവദേവിന്റെ വീടു മാത്രമാണു പ്രേതാലയം പോലെ കിടക്കുന്നത്.