‘വേദനകൾ ധീരതയോടെ നേരിടുന്നത് ക്രൈസ്തവ ജീവിത സാക്ഷ്യം’
Mail This Article
കാക്കനാട് ∙ സഹനങ്ങളും വേദനകളും നേർക്കുനേർ വരുമ്പോൾ പരാജയ ഭീതിയോടെ പിൻമാറുന്നതിനു പകരം കൂട്ടായ്മയുടെ പിൻബലത്തിൽ അവയെ ധീരതയോടെ നേരിടുന്നതാണു ക്രൈസ്തവ ജീവിത സാക്ഷ്യമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണത്തോടും സഭാ ദിനാചരണത്തോടും അനുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഘോഷമായ റാസാ കുർബാനയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സഭാ കാര്യാലയത്തിലെ വൈദികർ, വിവിധ രൂപതകളിൽനിന്നെത്തിയ വൈദികർ, സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയേഴ്സ് എന്നിവർ സഹ കാർമികരായിരുന്നു. വിൻസെൻഷ്യൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ജോൺ കണ്ടത്തിൻകര വചന സന്ദേശം നൽകി.
വിശ്വാസ പരിശീലന, വിശ്വാസ സംരക്ഷണ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ തലശേരി അതിരൂപതാംഗമായ ഫാ. ഡോ. മൈക്കിൾ കാരിമറ്റത്തിനു മൽപാൻ പദവി നൽകി മേജർ ആർച്ച്ബിഷപ് ആദരിച്ചു. സഭാചരിത്ര പണ്ഡിതൻ ഫാ. ഡോ. പയസ് മലേക്കണ്ടത്തിൽ പ്രസംഗിച്ചു. ആരാധനാക്രമ പണ്ഡിതനായ ഫാ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയ ആരാധനാക്രമ പ്രഥമ അവാർഡ് ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിലിനു നൽകുമെന്നു ആരാധനാക്രമ കമ്മിഷൻ അറിയിച്ചു.
കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. ഡോ. വിൻസന്റ് ചെറുവത്തൂർ, ഫാ. ജോജി കല്ലിങ്കൽ, മദർ ജനറൽ സിസ്റ്റർ ഫിലോമി, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ബിജു പറയനിലം, സിറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജോസ്മോൻ ഫ്രാൻസിസ്, മാതൃവേദി പ്രസിഡന്റ് കെ.വി. റീത്താമ്മ, സിഎംഎൽ. പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.