കോരിയ ചെളി കായലോരത്തിട്ടു; മഴ വന്നതോടെ കുത്തിയൊലിക്കുന്നു
Mail This Article
വൈപ്പിൻ∙ ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി കോരി മാറ്റിയ എക്കലും ചെളിയും കായലിന്റെ അരികിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ചെറായി പാലത്തിനു സമീപം ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്ന ചെളി രണ്ടു മാസം കഴിഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല. മഴ ശക്തമാവുകയും വേലിയേറ്റം വർധിക്കുകയും ചെയ്തതോടെ ഇത്തരത്തിൽ കിടക്കുന്ന ചെളിയും എക്കലും കായലിലേക്കു തന്നെ ഒഴുകിപ്പരന്നു കൊണ്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഡ്രജിങ് അവശിഷ്ടങ്ങൾ ഇവിടെ കൂട്ടിയിട്ടു തുടങ്ങിയപ്പോൾ തന്നെ തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അവർ പറയുന്നു.
എന്നാൽ ഡ്രജിങ്ങിന്റെ ചുമതലയുള്ള ഇറിഗേഷൻ അധികൃതരോ കരാറുകാരനോ ഇത് ഗൗരവത്തിലെടുത്തില്ല. പഞ്ചായത്തിന്റെ വീഴ്ച മൂലമാണ് കരാറുകാരൻ ഇവ നീക്കം ചെയ്യാതെ സ്ഥലം വിട്ടതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. പഞ്ചായത്തിന്റെ മേൽനോട്ടമില്ലാതെയാണ് ജോലികൾ നടത്തിയതെന്നും ആക്ഷേപമുണ്ട്. എക്കൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുന്ന ജില്ലയിലെ തോടുകളിലും പെരിയാറിന്റെ കൈവഴിയായുള്ള പുഴകളിലും നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതിയായിരുന്നു ഓപ്പറേഷൻ വാഹിനി.
വെള്ളക്കെട്ട് നിർമാർജനമായിരുന്നു ലക്ഷ്യമെങ്കിലും പുഴയിലെ എക്കൽ നീക്കുന്നത് മത്സ്യത്തൊഴിലാളികൾക്കും ഉപകാരപ്രദമായിരുന്നു. പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ നടത്തിപ്പിൽ സംഭവിച്ച വീഴ്ച മൂലം ഇതിന്റെ ഗുണം ലഭിക്കാത്ത സാഹചര്യമാണ്. മുഴുവനായി കുത്തിയൊലിച്ചു പോകുന്നതിനു മുൻപ് ബാക്കിയുള്ള എക്കലും ചെളിയുമെങ്കിലും നീക്കം ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.