മിന്നൽ ബസിലെ യാത്രയിൽ നട്ടെല്ലു തകർന്ന യുവാവ് ചികിത്സാ സഹായം തേടുന്നു
Mail This Article
മൂവാറ്റുപുഴ∙ കെഎസ്ആർടിസി മിന്നൽ ബസ് അമിത വേഗത്തിൽ ഹംപ് ചാടിയതിനെ തുടർന്നു നട്ടെല്ലിനു പൊട്ടലുണ്ടായ ബസ് യാത്രക്കാരൻ ചികിത്സയ്ക്കായി ധനസഹായം തേടുന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി വെളിയത്ത് വീട്ടിൽ സതീഷ് കുമാറാണ് (39) ചികിത്സയ്ക്കായി സഹായം തേടുന്നത്. അടിയന്തര ശസ്ത്രക്രിയകൾക്കും തുടർ ചികിത്സയ്ക്കുമായി 4 ലക്ഷത്തോളം രൂപയാണ് വേണ്ടി വരിക. സതീഷ്കുമാർ ഇപ്പോൾ എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
23നു രാത്രി കൊട്ടാരക്കരയിൽ നിന്നു മൂവാറ്റുപുഴയിലേക്കു വരികയായിരുന്ന സതീഷ് പാലക്കാട് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ മിന്നൽ ബസിലാണ് യാത്ര ചെയ്തിരുന്നത്. ബസ് രാത്രി പന്ത്രണ്ടരയോടെ ചങ്ങനാശേരിയിൽ എത്തിയപ്പോഴാണ് ഹംപ് ചാടിയത്. സതീഷ് സീറ്റിൽ നിന്നുയർന്നു പൊങ്ങി ബസിന്റെ മുകളിൽ ഇടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്കു വീണതിനെ തുടർന്നാണ് നട്ടെല്ലിനു പരുക്കേറ്റത്. ബസ് യാത്രക്കാരും മറ്റും ചേർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണ്ടതിനാൽ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
പ്രിന്റിങ് തൊഴിലാളിയാണ് സതീഷ്. ഡ്രൈവറായും ജോലി ചെയ്യുമായിരുന്നു. നിർധന കുടുംബാംഗമായ സതീഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം നിസ്സഹായാവസ്ഥയിലാണ്. ജനപ്രതിനിധികളും സുഹൃത്തുക്കളും ചേർന്നു ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വി.എം.സതീഷ് കുമാറിന്റെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ കീച്ചേരിപ്പടി ശാഖയിൽ അക്കൗണ്ട് ചേർന്നിട്ടുണ്ട്. 2153010024189, ഐഎഫ്എസ്‌സി : PUNB0215320.