തെരുവുനായ് ആക്രമണം; നെട്ടൂരിൽ 4 പേർക്കും ആടിനും കടിയേറ്റു
Mail This Article
നെട്ടൂർ ∙ തെരുവുനായ് ആക്രമണത്തിൽ നെട്ടൂരിൽ 4 പേർക്കും ആടിനും കടിയേറ്റു. 27-ാം ഡിവിഷനിൽ നെട്ടൂർ ചാവുരുത്തി പറമ്പിൽ അബൂബക്കറിന്റെ മകൾ ഷഫീദ (29), 28-ാം ഡിവിഷനിൽ താനപറമ്പിൽ അബ്ദുൽ സലാമിന്റെ ഭാര്യ സീനത്ത് (47), നെട്ടൂർ ധന്യ ജംക്‌ഷനു സമീപം നവാസിന്റെ മകൻ നാസിം, ധന്യ ജംക്‌ഷനിലെ ഇറച്ചിക്കട തൊഴിലാളി ആൽബിൻ എന്നിവർക്കാണ് കടിയേറ്റത്. വീട്ടു മുറ്റത്തു നിൽക്കുകയായിരുന്ന ഷഫീദയുടെ കാലിനാണ് കടിയേറ്റത്.
രണ്ടാമതും കടിച്ചെങ്കിലും ഷഫീദയുടെ വസ്ത്രത്തിലാണ് കടിയേറ്റത്. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മുറ്റമടിക്കവേയാണ് സീനത്തിന്റെ ഇരുകൈകൾക്കും കടിയേറ്റത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 27-ാം ഡിവിഷനിൽ കിളിപറമ്പിൽ നസീമയുടെ ആടിനെയും തെരുവു നായ് ആക്രമിച്ചു. ഇതേ ഡിവിഷനിലെ ബൈജു കുമാറിന്റെ മകൾ ബാലഭദ്ര, ഡിജൻ സേവ്യറിന്റെ ഭാര്യ ജനറ്റ് ഭാഗ്യത്തിനാണ് നായയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്.
ഒരു നായാണ് ഇത്രയും ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മരട് ബണ്ട് റോഡ്, കുണ്ടന്നൂർ, കണ്ണാടിക്കാട്, ചമ്പക്കര കനാൽ തീരം, നെട്ടൂർ ധന്യാ ജംക്‌ഷൻ, നെട്ടൂർ-മാടവന പൊതുമരാമത്ത് റോഡ്, മഹല്ല് ഓഡിറ്റോറിയം, പഴയ മാർക്കറ്റ്, നെട്ടൂർ ആശുപത്രി, നെട്ടൂർ സ്കൂൾ പരിസരം, മേൽപാലം ജംക്‌ഷൻ, ഐഎൻടിയുസി അടിപ്പാത തുടങ്ങിയ പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഭക്ഷണ സാധനങ്ങളുമായി വരുന്ന വരുന്നവരുടെ പക്കൽ നിന്നു കിറ്റ് കടിച്ചോടുന്ന നായ്ക്കളുമുണ്ട്.