കാലടി∙ വിവാദമായ അസി.പ്രഫസർ നിയമനങ്ങൾ ഉൾപ്പെടെ സ്ഥിരപ്പെടുത്തുന്നതിനു മുന്നോടിയായി സംസ്കൃത സർവകലാശാലയിൽ 15 പേരുടെ പ്രബേഷൻ പ്രഖ്യാപിച്ച് ഉത്തരവായി. സംസ്കൃതം ജനറൽ വിഭാഗത്തിൽ സ്ക്രീനിങ് കമ്മിറ്റി തള്ളിയവരുടെ പേരും പട്ടികയിലുൾപ്പെട്ടതോടെ വിവാദവും തുടങ്ങി. മലയാള വിഭാഗത്തിൽ പ്രബേഷൻ ലഭിച്ചവരിൽ സ്പീക്കർ എം.ബി.രാജേഷിന്റെ ഭാര്യ ഡോ.ആർ.നിനിതയുമുണ്ട്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണു സർവകലാശാലയുടെ നടപടി.
സംസ്കൃതം ജനറൽ വിഭാഗത്തിൽ 3 പേരുടെ സിലക്‌ഷനിലെ അപാകത ചൂണ്ടിക്കാട്ടി സിൻഡിക്കറ്റ്, സ്ക്രീനിങ് കമ്മിറ്റികളിൽ അംഗമായിരുന്ന ഡോ.പി.സി.മുരളീമാധവൻ കഴിഞ്ഞ വർഷം ജൂണിൽ ഗവർണർക്കു നൽകിയ പരാതിയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടൊപ്പം നിയമനം സംബന്ധിച്ചു സർവകലാശാലാ സ്ക്രീനിങ് കമ്മിറ്റിയെടുത്ത തീരുമാനങ്ങളുടെ പകർപ്പും പൊതു ശ്രദ്ധയിലെത്തി. സംസ്കൃതം ജനറൽ വിഷയത്തിൽ എംഎ വേണമെന്നിരിക്കെ സംസ്കൃത സാഹിത്യം, വേദാന്തം വിഷയങ്ങളിലാണു സിലക്‌ഷൻ ലഭിച്ച 3 പേർക്കും എംഎ ഉണ്ടായിരുന്നതെന്ന പരാതി ഉയർന്നിരുന്നു.
ഈ യോഗ്യത ഇല്ലാത്തതിനാൽ ഇവരെ ഒഴിവാക്കണമെന്നു സ്ക്രീനിങ് കമ്മിറ്റി ശുപാർശ ചെയ്തെന്നു വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. പക്ഷേ, അന്നത്തെ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ചെയർമാനായ സിലക്‌ഷൻ കമ്മിറ്റി ചട്ടവിരുദ്ധമായി ഇന്റർവ്യൂ നടത്തിയെന്നും നിയമനം നൽകിയെന്നുമാണ് ആക്ഷേപം. അതിനിടെ, ഇവരുടെ നിയമനത്തിൽ അപാകതയില്ലെന്നും മുരളീമാധവൻ കൂടി ഉൾപ്പെട്ട സ്ക്രീനിങ് കമ്മിറ്റി എല്ലാ ചട്ടങ്ങളും പാലിച്ചാണു നിയമനം അംഗീകരിച്ചതെന്നും മുൻ വിസി ഡോ.ധർമരാജ് അടാട്ട് പറയുന്നു. കൃത്യമായ മാനദണ്ഡങ്ങൾ എല്ലാ നിയമനങ്ങളിലും പാലിച്ചിട്ടുണ്ട്. ഇപ്പോഴത്തേത് അനാവശ്യ വിവാദങ്ങളാണ്–അദ്ദേഹം പ്രതികരിച്ചു.
ഇതേസമയം, യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ അക്കാദമിക് കൗൺസിൽ തീരുമാനം എടുത്തിട്ടില്ലെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് നടന്ന എല്ലാ അധ്യാപക നിയമനങ്ങളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇവർ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. നിയമനം ലഭിച്ചവരിലേറെയും കാലടി സർവകലാശാലയ്ക്കു എ പ്ലസ് നാക് അക്രഡിറ്റേഷൻ നൽകിയ അക്രഡിറ്റേഷൻ സംഘത്തലവൻ ഡോ.ശ്രീനിവാസ വരഖേടിയുടെയും മുൻ വിസി ഡോ.ധർമരാജ് അടാട്ടിന്റെയും സിലക്‌ഷൻ കമ്മിറ്റി അംഗം വി.ആർ.മുരളീധരന്റെയും ഗവേഷണവിദ്യാർഥികളാണെന്നും ഇവർ ആരോപിക്കുന്നു.
‘മുൻ വിസിയുടെ വാദം സത്യവിരുദ്ധം’
സംസ്കൃതം ജനറൽ വകുപ്പിൽ നടത്തിയ നിയമനത്തെ സാധൂകരിക്കാൻ 1998ലെ അക്കാദമിക് കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ടെന്നു മുൻ വിസി പറഞ്ഞതു സത്യവിരുദ്ധമാണെന്നു മുരളീമാധവൻ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്തു കോടതിയിൽ പോയ ഉദ്യോഗാർഥികൾക്കു സർവകലാശാല വിവരാവകാശ നിയമപ്രകാരം ഔദ്യോഗികമായി നൽകിയ മറുപടിയിൽ അത്തരമൊരു തീരുമാനം ഇല്ലെന്നു സ്പഷ്ടമാക്കിയിട്ടുണ്ട്. വിവരാവകാശരേഖകളിൽ അക്കാദമിക് കൗൺസിലിൽ പങ്കെടുത്ത അംഗങ്ങളുടെ പേരുകൾ മറച്ചുവച്ചാണു പകർപ്പു നൽകിയതെന്നു അദ്ദേഹം ആരോപിച്ചു.