കൊച്ചി മെട്രോയിൽ കൂടുതൽ ആളെക്കയറ്റാനുള്ള നടപടി പാളുന്നുവോ? ട്രിപ് പാസിനെ കുറിച്ച് പരാതികൾ
Mail This Article
കൊച്ചി ∙ മെട്രോയിൽ കൂടുതൽ ആളെക്കയറ്റാൻ കെഎംആർഎൽ ഏർപ്പെടുത്തിയ ട്രിപ് പാസിനെക്കുറിച്ചു യാത്രക്കാർക്കു പരാതി. 25 കിലോമീറ്റർ മാത്രം സർവീസ് നടത്തുന്ന മെട്രോ ആഴ്ച പാസുകളും മാസ പാസുകളുമാണു പുതുതായി തുടങ്ങിയത്. എവിടേക്കും എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം. ആഴ്ച പാസിന് 700 രൂപ. മാസ പാസിന് 2500 രൂപ. കൊച്ചി മെട്രോ ഓടുന്ന ദൂരം 25 കിലോമീറ്റർ. തൃപ്പൂണിത്തുറ കമ്മിഷൻ ചെയ്യുമ്പോൾ 27 കിലോമീറ്റർ. 45 കിലോമീറ്റർ ഓടുന്ന ചെന്നൈ മെട്രോയിലും മാസ പാസിന് 2500 രൂപ നൽകിയാൽ മതി. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ പുതിയ സ്കീമുകൾ കൊണ്ടുവരുന്നതിനെ യാത്രക്കാർ സ്വാഗതം ചെയ്യുന്നു.
ഒരു ദിവസത്തേക്കും 2 ദിവസത്തേക്കുമുള്ള പാസ് കെഎംആർഎൽ നേരത്തേ അവതരിപ്പിച്ചിരുന്നു; ഒറ്റ ദിവസം എത്ര യാത്രയ്ക്കും 125 രൂപ. രണ്ടു ദിവസത്തേക്ക് 250 രൂപ. 125നെ 7 കൊണ്ടു ഗുണിച്ച് 20 % ഇളവു നൽകിയ തുകയാണു ആഴ്ച പാസ് ആയ 700 രൂപ. 125നെ 30 കൊണ്ടു ഗുണിച്ച് 33.36 % ഇളവു നൽകിയതാണ് മാസ പാസിന്റെ 2500 രൂപ. ഇൗ തുക യഥാക്രമം 350, 1250 എന്നിങ്ങനെയാക്കി ആളെ ആകർഷിച്ചാൽ മെട്രോയ്ക്കു ഗുണകരമാവും. യാത്രക്കാരുടെ ട്രെൻഡ് പരിഗണിച്ച് 3 മാസം കഴിയുമ്പോൾ പുനഃപരിശോധിക്കാം. മെട്രോ സ്റ്റോർ വാല്യു കാർഡ് ഇറക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതു ചെയ്തില്ല. 30 രൂപ മാത്രം ചാർജുള്ള ഇൗ കാർഡിൽ 3000 രൂപവരെ ചാർജ് ചെയ്യാം. ഉപയോഗിക്കാത്ത പണം തിരികെ കെട്ടും.
ഇപ്പോഴുള്ള കൊച്ചി വൺ കാർഡിന് തുടക്കത്തിൽ 300 രൂപയും വാർഷിക ഫീസ് ആയി 75 രൂപയും നൽകണം. രാജ്യത്തെ മറ്റെല്ലാ മെട്രോയിലും സ്റ്റോർ വാല്യു കാർഡ് ഉണ്ട്. കൊച്ചിയിൽ മാത്രം ഇല്ല. നേരത്തേ വിദ്യാർഥികൾക്കു കെഎംആർഎൽ പുറത്തിറക്കിയ പാസും കൗതുകമായി. പ്രതിദിനം 80 രൂപയ്ക്ക് എത്ര യാത്ര വേണമെങ്കിലും ആകാമെന്നതാണ് പാക്കേജ്. സ്കൂളിലേക്കും തിരിച്ചും യാത്രചെയ്യുന്ന വിദ്യാർഥിക്ക് എന്തിനാണ് അൺലിമിറ്റഡ് യാത്ര? 1200 രൂപയ്ക്ക് 120 യാത്രയുടെ മറ്റൊരു പാക്കേജും ഏർപ്പെടുത്തി. കാലാവധി ഒരു മാസം. ഞായർ ഉൾപ്പെടെ ദിവസം 4 യാത്ര വീതം നടത്തിയാലേ വിദ്യാർഥിക്ക് ഇൗ കാർഡ് മുതലാകു.