ത്യാഗസ്മരണയിൽ നാടെങ്ങും ഈദുൽ അസ്ഹ ആഘോഷം
Mail This Article
കാക്കനാട്∙ പ്രവാചകൻ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മയിലിന്റെയും ത്യാഗ സ്മരണയോടെ നാടെങ്ങും മുസ്‌ലിം സമൂഹം ഈദുൽ അസ്ഹ (ബലി പെരുന്നാൾ) ആഘോഷിച്ചു. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ ഈദ് ഗാഹുകൾ ഒഴിവാക്കിയതു മൂലം മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരത്തിനു വൻ തിരക്കായിരുന്നു. രാവിലെ മുതൽ മസ്ജിദുകളിലേക്കു വിശ്വാസികൾ പ്രവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ലഘൂകരിച്ചതിനു ശേഷമുള്ള ആദ്യ ബലി പെരുന്നാളിന് ആബാലവൃദ്ധം ജനങ്ങളും നമസ്കാരത്തിനു പള്ളികളിലെത്തി. പ്രാർഥനയ്ക്കു ശേഷം പരസ്പരം ഈദ് ആശംസകൾ കൈമാറിയാണു വിശ്വാസികൾ മടങ്ങിയത്.
ലോക സമാധാനത്തിനും നാട്ടിൽ നന്മ പുലരാനും പ്രത്യേക പ്രാർഥനകൾ ഉണ്ടായിരുന്നു. സമാധാന സന്ദേശമാണ് ഇസ്‌ലാം പകരുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന പ്രവൃത്തിയാകണം ഓരോ വിശ്വാസിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്നു ഖത്തീബുമാർ ഉദ്ബോധിപ്പിച്ചു. സ്നേഹവും ശാന്തിയും നിലനിർത്തണം. സഹോദര സമുദായങ്ങളോടു ബഹുമാനം പുലർത്തണമെന്നും അവർ പറഞ്ഞു. അറഫാ സംഗമത്തിനു പിന്നാലെ ബലി പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ശനിയാഴ്ച മുതൽ മുസ്‌ലിം ഭവനങ്ങളും മസ്ജിദുകളും തക്ബീർ ധ്വനികളാൽ മുഖരിതമായി.