പെരിയാർ ക്യാമറക്കണ്ണിലാകും; 27 ലക്ഷം രൂപ അനുവദിച്ചു, ചുമതല കെൽട്രോണിന്
Mail This Article
ഏലൂർ ∙ പെരിയാറിൽ ഏലൂർ, ഏടയാർ ഭാഗത്ത് വ്യവസായ ശാലകളിൽ നിന്നു മാലിന്യം തള്ളുന്നതു കണ്ടെത്തുന്നതിനു നദിയുടെ ഇരുവശത്തും മലിനീകരണ നിയന്ത്രണ ബോർഡ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. രാത്രിക്കാഴ്ചക്ക് അനുയോജ്യമായ 9 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 27 ലക്ഷം രൂപ അനുവദിച്ചു. കെൽട്രോണിനാണ് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല . മുൻപ് സ്ഥാപിച്ച ക്യാമറകളെല്ലാം പൂർണമായും നശിച്ച നിലയിലാണ്.
നദീജലത്തിന്റെ ഭാവമാറ്റങ്ങളും വ്യവസായ മേഖലയിൽ അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോതു പൊതുജനങ്ങളെ അറിയിക്കുന്നതിനും ഫാക്ട് കവലയിൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾക്കു പ്രയോജനമില്ല. എല്ലാ സമയവും ഒരേ റീഡിങ് കാണിക്കുന്ന ഡിസ്പ്ലേ ബോർഡ് ഇപ്പോൾ പരിഹാസ വസ്തുവാണ്. 2013 ഒക്ടോബറിൽ ഒന്നേകാൽ കോടിരൂപ ചെലവഴിച്ചു കെൽട്രോൺ തന്നെയാണ് നദിയുടെ ഇരു തീരത്തുമായി 8 ക്യാമറകളും ഡിസ്പ്ലേ ബോർഡുമുൾപ്പെടെ ഓൺലൈൻ നിരീക്ഷണ സംവിധാനം ഒരുക്കിയത്. ഈ ക്യാമറകൾ രാത്രിക്കാഴ്ചക്കു ശേഷിയുള്ളതായിരുന്നില്ല. സ്ഥാപിച്ച് ഏറെ കഴിയും മുൻപേ ഇവയിൽ മിക്കതും പ്രവർത്തനരഹിതമായി. പാതാളം പാലത്തിൽ സ്ഥാപിച്ച ക്യാമറയും പ്രവർത്തിക്കുന്നില്ല.