നാലഞ്ചു വലിയ ബാഗുകൾ പിന്നിൽ കെട്ടിവച്ച ബുള്ളറ്റ് ഓടിച്ചെത്തുന്ന സാലൈ അരുൺ; ആ വരവ് തനി 'ജൈവം'
Mail This Article
ആലുവ∙ നാലഞ്ചു വലിയ ബാഗുകൾ പിന്നിൽ കെട്ടിവച്ച ബുള്ളറ്റ് ഓടിച്ചു സാലൈ അരുൺ എന്ന മുപ്പതുകാരൻ വരുന്നതു കണ്ടാൽ ഏതോ ഡയറക്ട് മാർക്കറ്റിങ് കമ്പനിയുടെ പ്രതിനിധിയാണെന്നേ തോന്നൂ. സംഗതി മാർക്കറ്റിങ് തന്നെ. ബാഗുകളുടെ ഉള്ളിലുള്ളതു വീട്ടുസാമഗ്രികളല്ല, പരമ്പരാഗത ഇനം ജൈവപച്ചക്കറി വിത്തുകൾ ആണെന്നു മാത്രം. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സാലൈ അരുൺ നാടൻ പച്ചക്കറി വിത്തുകളുടെ പ്രചാരകനാണ്. ജൈവകർഷകർക്കു വിത്തുകൾ സൗജന്യമായി വിതരണം ചെയ്യാനാണു കേരളത്തിൽ എത്തിയത്.
കൃഷി വാട്സാപ് ഗ്രൂപ്പുകളിൽ നിന്നും മറ്റും ജൈവകർഷകരുടെ വിലാസവും ഫോൺ നമ്പറും തപ്പിയെടുത്താണു വരവ്. അവർക്കു വിത്തുകൾ നൽകുന്നതോടൊപ്പം കർഷകരുടെ പക്കലുള്ള നാടൻ വിത്തുകൾ ശേഖരിക്കുകയും ചെയ്യും. അതു സ്വന്തം നാട്ടിലും ഇതര സംസ്ഥാനങ്ങളിലും വിതരണം ചെയ്യും. 500 ഇനം പച്ചക്കറികളുടെ വിത്തുകൾ തന്റെ പക്കൽ ഉണ്ടെന്നു സാലൈ അരുൺ പറഞ്ഞു. വെണ്ട, ചുരയ്ക്ക, വഴുതന, പയർ, പീച്ചിങ്ങ, വെള്ളരി, മത്തൻ, ചോളം, ചീര, തക്കാളി തുടങ്ങിയവയുടെ വിത്തുകളാണു ബാഗിൽ ഉള്ളത്. ഓരോന്നിലും 5 മുതൽ 50 വരെ വൈവിധ്യമുള്ള ഇനങ്ങളുണ്ട്.