സർക്കാർ ഉത്തരവുണ്ടായിട്ടും സ്ഥാനം പ്ലാസ്റ്റിക് ചട്ടികൾക്ക് ; ആശങ്കയിൽ കളിമൺപാത്ര നിർമാണത്തൊഴിലാളികൾ
Mail This Article
ആലുവ∙ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പ്ലാസ്റ്റിക് ചട്ടികൾക്കു പകരം മൺചട്ടികളിൽ ചെടി വളർത്തണമെന്നു സർക്കാർ ഉത്തരവിറങ്ങിയിട്ടും നടപ്പാകുന്നില്ലെന്നു പരമ്പരാഗത കളിമൺപാത്ര നിർമാണത്തൊഴിലാളികൾ. വിലക്കുറവു നോക്കി പ്ലാസ്റ്റിക് ചട്ടികൾ വാങ്ങുന്നതിനാൽ വിൽപനയ്ക്കു തയാറാക്കിയ നൂറുകണക്കിനു ചെടിച്ചട്ടികൾ തൊഴിലാളികളുടെ സഹകരണ സംഘത്തിലും വീടുകളിലും കെട്ടിക്കിടക്കുകയാണ്.
ഓണക്കാലത്തു പ്ലാസ്റ്റിക് ഓണത്തപ്പന്മാർ കൂടി വിപണി പിടിച്ചാൽ പല കുടുംബങ്ങളും പട്ടിണിയിലാകും. കീഴ്മാട് പഞ്ചായത്തിൽ ഇരുനൂറോളം പരമ്പരാഗത കളിമൺപാത്ര നിർമാണത്തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവരിൽ 150 പേർ പൂർണമായും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇവിടെ തൊഴിലാളികളുടെ സഹകരണ സംഘവും 2 സ്വകാര്യ കമ്പനികളും കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്.12 വീടുകളിലും കുടിൽ വ്യവസായമായി മൺപാത്രങ്ങൾ നിർമിക്കുന്നു.