വെള്ളം കയറിയും ഇറങ്ങിയും; ആശങ്കയോടെ ഏലൂർ
Mail This Article
ഏലൂർ ∙ വീണ്ടും വീട്ടുമുറ്റത്തേക്കു വെള്ളം കയറി. അകത്തേക്കു കയറാതെ പടിക്കെട്ടു വരെയെത്തി. വീണ്ടും ദുരിതാശ്വാസ ക്യാംപിലേക്കു മാറണോ വേണ്ടയോ എന്ന ആശങ്കയിൽ നാട്ടുകാരും. ഏലൂരിലെ ബോസ്കോ കോളനിയിലെയും പവർലൂം കോളനിയിലെയും വീടുകളിലുള്ളവരാണ് ഒരാഴ്ചയ്ക്കിടയിൽ രണ്ടാമതും ക്യാംപിലേക്കു മാറേണ്ടിവരുമോ എന്ന ആശങ്കയിൽ കഴിയുന്നത്. 2ന് ഈ കോളനികളിൽ വെള്ളം കയറിയിരുന്നു. 320 പേർ ഒരാഴ്ചയോളം ക്യാംപുകളിലായിരുന്നു. വെള്ളമിറങ്ങിയപ്പോൾ വീടുകൾ വൃത്തിയാക്കുന്ന ശ്രമകരമായ ജോലി പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ക്യാംപുകൾ പിരിച്ചുവിട്ടു.
എന്നാൽ ഇന്നലെ രാവിലെ ഒൻപതോടെ പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. തീരത്തെ പറമ്പുകളിൽ ഒരടിയോളം വെള്ളം ഉയർന്നു. ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിനു മുൻപേ ഇവിടെ വെള്ളം കയറി. കടുങ്ങല്ലൂർ വില്ലേജ് ഓഫിസർ വി.എം.അസീറയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും പൊലീസും എത്തി ജാഗ്രത പുലർത്തണമെന്നും വീടുകളിൽ നിന്നു ക്യാംപിലേക്കു മാറണമെന്നും നിർദേശം നൽകി. എന്നാൽ ക്യാംപിലേക്കു മാറാൻ ആരും തയാറായില്ല. താഴ്ന്ന പ്രദേശമായ ബോസ്കോ കോളനിയിൽ നിന്ന് എട്ടോളം വീട്ടുകാർ ബന്ധുവീടുകളിലേക്കും സൃഹൃത്തുക്കളുടെ വീടുകളിലേക്കും മാറി. മറ്റുള്ളവർ ജലനിരപ്പ് വീണ്ടും ഉയർന്നാൽ മാറാമെന്ന നിലപാടിലായിരുന്നു.