ADVERTISEMENT

കൊച്ചി ∙ മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചു പൂട്ടാൻ ഉത്തരവിട്ടിട്ടും കലൂരിലെ അറവുശാലയ്ക്കു കോർപറേഷന്റെ താൽക്കാലിക അനുമതി. മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്തതിനാൽ അറവുശാല പൂട്ടാൻ ബോർഡ് 2 തവണ നേരത്തേ നോട്ടിസ് നൽകിയിരുന്നു. എന്നാൽ അറവുശാലയ്ക്കു തുടർന്നും താൽക്കാലിക അനുമതി നൽകുകയാണു കോർപറേഷൻ ചെയ്തത്. കോർപറേഷനിലെ ഏക അറവുശാലയാണിത്. ലൈസൻസ് കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു.

അറവുശാല പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ജനുവരിയിൽ തന്നെ കോർപറേഷനു നിർദേശം നൽകി. എന്നിട്ടും കരാറുകാരനു കാലാവധി നീട്ടി നൽകാൻ കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ശുപാർശ ചെയ്തു. അതിനു മേയർ മുൻകൂർ അനുമതിയും നൽകി. ഇതനുസരിച്ച് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലത്തേക്ക് 7.24 ലക്ഷം രൂപ കരാറുകാരൻ കോർപറേഷനിൽ അ‍ടയ്ക്കുകയും ചെയ്തു.

വളരെ മോശം സാഹചര്യത്തിലാണു കലൂർ അറവുശാല പ്രവർത്തിക്കുന്നതെന്നു മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. അറവുമൃഗങ്ങളുടെ രക്തം ഉൾപ്പെടെ കാനകളിലേക്കു നേരിട്ടു തുറന്നുവിട്ടു പേരണ്ടൂർ കനാൽ മലിനമാക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് പലവട്ടം കോർപറേഷനു കത്തു നൽകിയിരുന്നു. എന്നാൽ അറവുശാല മെച്ചപ്പെടുത്താനുള്ള നടപടിയുണ്ടായില്ല. തുടർന്നാണ് പൂട്ടാൻ ബോർഡ് ഉത്തരവിട്ടത്. എന്നിട്ടും അവിടെ കശാപ്പ് തുടരുന്നു.

കിഫ്ബി പദ്ധതി മുടന്തി മുടന്തി

കലൂരിൽ 10 കോടി രൂപ ചെലവിൽ അത്യാധുനിക അറവുശാല പണിയാനുള്ള പദ്ധതിക്കു കിഫ്ബി അനുമതി നൽകിയിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ കോർപറേഷനു മെല്ലെപ്പോക്കാണ്. പദ്ധതിക്ക് അനുമതി തേടി മലിനീകരണ നിയന്ത്രണ ബോർഡിനുള്ള അപേക്ഷ പോലും മാസങ്ങളോളമാണു കോർപറേഷൻ താമസിപ്പിച്ചത്. ആധുനിക അറവുശാല നിർമിച്ചാൽ മാത്രമേ കലൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്നു വ്യക്തമാണ്. എന്നിട്ടും പദ്ധതി വേഗത്തിലാക്കാനുള്ള നടപടി  അധികൃതർ സ്വീകരിക്കുന്നില്ല. അറവുശാല പദ്ധതിയുടെ വേഗം കൂട്ടാനായി മേയർ അവലോകന യോഗം വിളിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com