ADVERTISEMENT

ആലുവ∙ രാഷ്ട്രീയ പാർട്ടിയുടെ പ്രകടനം നേരിടാൻ ബാരിക്കേഡ് നിരത്തി പൊലീസ് റോഡ് അടച്ചതോടെ ആലുവ നഗരം നിശ്ചലമായത് 3 മണിക്കൂർ. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണു പൊലീസിന്റെ ബാരിക്കേഡ് പ്രയോഗം ജനങ്ങളെ ശ്വാസം മുട്ടിക്കുന്നത്. പ്രകടനം രാവിലെ 10ന് ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ പൊലീസ് അര മണിക്കൂർ മുൻപേ റോഡുകൾ അടച്ചു. ഏറ്റവുമധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്ന ‘പീക്ക് സമയത്ത്’ റോഡ് അടച്ചതോടെ ജോലിക്കാരും വിദ്യാർഥികളും വലഞ്ഞു.

ജില്ലാ ആശുപത്രി കവലയിൽ നിന്നു റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു പോകുന്ന സിറിയൻ ചർച്ച് റോഡാണ് ആദ്യം അടച്ചത്. അതോടെ പവർ ഹൗസ് ജംക്‌ഷനിൽ നിന്നു വന്ന വാഹനങ്ങൾ സബ് ജയിൽ റോഡിലൂടെ സീനത്ത് കവല വഴി റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും കാരോത്തുകുഴി കവലയിൽ നിന്നുള്ള വാഹനങ്ങൾ നസ്രത്ത് റോഡ്, പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിലൂടെ പവർ ഹൗസ് ഭാഗത്തേക്കും തിരിച്ചുവിട്ടു.

താമസിയാതെ ബൈപാസ് കവല, ബാങ്ക് കവല, പാലസ് റോഡ്, പമ്പ് കവല, പവർ ഹൗസ് കവല, ഓൾഡ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, ജില്ലാ ആശുപത്രി കവല, കാരോത്തുകുഴി കവല, മാർക്കറ്റ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബസുകൾ ഉൾപ്പെടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. കുരുക്കഴിയുന്നതു കാത്തു മടുത്ത യാത്രക്കാരിൽ ഭൂരിഭാഗവും ഇതിനിടെ ബസുകളിൽ നിന്നിറങ്ങി നടന്നു. പ്രകടനം കഴിഞ്ഞ് 12ഓടെ ബാരിക്കേഡ് എടുത്തു മാറ്റിയെങ്കിലും കുരുക്കഴിയാൻ പിന്നെയും സമയമെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com