സൂക്ഷിക്കണേ, പാതാളക്കുഴിയാണ്; 3 മാസം പിന്നിട്ടിട്ടും നടപടിയില്ല
Mail This Article
പൂണിത്തുറ ∙ കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ തൃപ്പൂണിത്തുറ മിനി ബൈപാസിനു സമീപത്തെ കുഴി സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്. റോഡിന് അടിയിലൂടെ പോകുന്ന കാനയുടെ സ്ലാബ് തകർന്നു രൂപംകൊണ്ട കുഴിയാണിത്. 3 മാസം പിന്നിട്ടിട്ടും നടപടിയൊന്നുമില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് അധികൃതർ കൈ മലർത്തിയതോടെ അപകടം ഒഴിവാക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാരുടെ ചുമലിൽ ആയിരിക്കുകയാണ്. മിനി ബൈപാസിലേക്കും പേട്ട ഭാഗത്തേക്കും റോഡ് വേർതിരിയുന്ന ഭാഗത്തെ കുഴിക്കു ചുറ്റും ഒഴിഞ്ഞ ടാർവീപ്പയും കയറും കെട്ടി ഓലമടൽ കുത്തി നിർത്തിയാണു ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.
രാത്രിയിലെ ഇരുട്ടിൽ ഇതു കാണാൻ പറ്റില്ല. വാഹനങ്ങൾ വീപ്പ ഇടിച്ചു തെറിപ്പിക്കുന്നത് നിത്യസംഭവമാണ്. ഇടതു വശം ചേർന്നു വരുന്ന ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. ഒരു വർഷം മുൻപാണ് ഇവിടെ ടൈൽ വിരിച്ചത്. റോഡിന് അടിയിലെ സ്ലാബ് ബലപ്പെടുത്താതെ പണി നടത്തിയതാണ് വിനയായത്. മിനി ബൈപാസിലേക്ക് സിഗ്നൽ കാത്തു കിടക്കുമ്പോൾ പേട്ട ഭാഗത്തേക്കുള്ള ഭാര വാഹനങ്ങൾ ഇടതു ചേർന്ന് പോയതാണ് സ്ലാബ് തകരാർ കാരണം. അതേ സമയം, കാനയും റോഡും നന്നാക്കാനുള്ള എസ്റ്റിമേറ്റിനു ഭരണ സാങ്കേതിക അനുമതികൾ ലഭിച്ചെന്നും ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും ദേശീയ പാത അധികൃതർ പറഞ്ഞു.