ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച; മോഷ്ടാവ് മടങ്ങിയത് വീട്ടിലെ ഭക്ഷണവും കഴിച്ച്
Mail This Article
കോതമംഗലം∙ കുത്തുകുഴി വായനശാലപ്പടിയിൽ ആളില്ലാതിരുന്ന വയോധിക ദമ്പതികളുടെ വീട് കുത്തിത്തുറന്നു 2 ലക്ഷം രൂപയും 2 പവൻ സ്വർണവളയും കവർന്നു. കുലശേരിയിൽ കെ.പി.ജേക്കബ്–എൽസി ദമ്പതികളുടെ വീട്ടിലാണു കവർച്ച. ഇവർ മാത്രമാണു വീട്ടിൽ താമസം. ജേക്കബിനു ചികിത്സയ്ക്കായി ചൊവ്വാഴ്ച ഇവർ ആശുപത്രിയിൽ പ്രവേശിച്ചു. ആശുപത്രിയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ ബുധൻ രാത്രി വീട്ടിലെത്തിയ ബന്ധുവാണു മോഷണ വിവരം അറിഞ്ഞത്.
വീടിന്റെ പിന്നിലെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് അകത്തു കടന്നത്. എല്ലാ മുറികളിലും അലമാരയിൽ നിന്നു തുണികളും മറ്റും വലിച്ചുവാരിയിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണു നഷ്ടമായത്. വേറെ 5 പവൻ സ്വർണം തുണിയിൽ പൊതിഞ്ഞ് അലമാരയിൽ സൂക്ഷിച്ചിരുന്നെങ്കിലും വലിച്ചുവാരിയിട്ടപ്പോൾ മോഷ്ടാവിന്റെ ശ്രദ്ധയിൽ പെട്ടില്ല. വീട്ടിലെ ഭക്ഷണവും കഴിച്ചാണു മോഷ്ടാവ് മടങ്ങിയത്. ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ശാസ്ത്രീയ അന്വേഷണ വിഭാഗം പരിശോധന നടത്തി.