പാലങ്ങളുടെ അപ്രോച്ച് റോഡിൽ വലിയ വാഹനങ്ങൾ നിർത്തിയിടുന്നു; വൈപ്പിനിൽ അപകടാവസ്ഥ
Mail This Article
വൈപ്പിൻ∙ സംസ്‌ഥാന പാതയിൽ തിരക്ക് വർധിച്ചിരിക്കുന്നതിനിടെ പാലങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത് അപകട ഭീഷണിയായി. ഇടക്കാലത്ത് വീതികൂട്ടി പുനർനിർമിച്ച ചില പാലങ്ങളുടെ അപ്രോച്ച് റോഡുകളിലാണ് രാത്രിയും പകലും വലിയ വാഹനങ്ങൾ നിർത്തിയിടുന്നത്. നായരമ്പലം, വെളിയത്താംപറമ്പ് , എടവനക്കാട് അണിയിൽ പാലങ്ങളിലെ ഇത്തരത്തിലുള്ള അനധികൃത പാർക്കിങ്ങിനെതിരെ അധികൃതർക്ക് പരാതി നൽകിയതായി യാത്രാ സംരക്ഷണ സമിതി ചെയർമാൻ സുപ്രി കാട്ടുപറമ്പിൽ പറഞ്ഞു.
നേരത്തെ ഇത്തരത്തിലുള്ള പരാതിയെത്തുടർന്ന് പ്രവണതയ്ക്ക് കുറവുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കാര്യങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ വലിയ കണ്ടെയ്നർ ലോറികൾ അടക്കമുള്ള ഭാരവാഹനങ്ങൾ വൈപ്പിൻ റൂട്ടിലൂടെ കൂടുതലായി പോകുന്നുണ്ട്. ഇവയിലെ ജീവനക്കാർ പലപ്പോഴും രാത്രി വിശ്രമത്തിനായി വാഹനങ്ങൾ നിർത്തിയിടുന്നത്. പാലങ്ങളുടെ അപ്രോച്ചിലാണ്. ചില പാലങ്ങൾ കൂറ്റൻ മത്സ്യവാഹനങ്ങളുടെ സ്ഥിരം പാർക്കിങ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. പുനർനിർമാണവേളയിൽ ഉയരം വർധിപ്പിച്ചതോടെ പാലത്തിന്റെ മറുവശത്തു നിന്നു വരുന്ന വാഹനങ്ങൾ പെട്ടെന്ന് കാണാൻ കഴിയില്ല..
വേഗതയിൽ വരുന്ന വാഹനങ്ങൾ പാലത്തിനു മുകളിൽ എത്തിയതിനു ശേഷം മാത്രമേ മറുവശത്ത് പാർക്കു ചെയ്‌തിരിക്കുന്ന വണ്ടികൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുകയുള്ളു. ഇത്തരം പാർക്കിങ് അപ്രോച്ച് റോഡിലെ സ്‌ഥലം കാര്യമായി അപഹരിക്കുകയും ചെയ്യുന്നു. ടൺ കണക്കിനു ഭാരമുള്ള വാഹനങ്ങൾ ലോഡ് സഹിതം ദീർഘനേരം നിർത്തിയിടുന്നത് പാലത്തിനു ബലക്ഷയമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പല പാലങ്ങളിലും രാത്രി സമയത്ത് വേണ്ടത്ര വെളിച്ചമില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു.