പാണ്ടു നായയ്ക്കും 6 കുഞ്ഞുങ്ങൾക്കും പുതുജീവൻ
Mail This Article
അയ്യമ്പുഴ ∙ സ്വാതന്ത്ര്യ ദിനത്തിൽ പാണ്ടു നായയ്ക്കും കുഞ്ഞുങ്ങൾക്കും രക്ഷകരായി കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ. അയ്യമ്പുഴ കട്ടിങ് ഭാഗത്തെ സ്വകാര്യ പുരയിടത്തിലെ പാറക്കൂട്ടത്തിന് ഇടയിൽ മുള്ളൻ പന്നിയുടെ മുള്ളുകൾ തറഞ്ഞ് അവശനിലയിൽ കണ്ടെത്തിയ പാണ്ടു എന്ന നായയ്ക്കും ജനിച്ചിട്ടു ദിവസങ്ങൾ മാത്രം പ്രായമായ 6 കുഞ്ഞുങ്ങൾക്കുമാണ് കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ രക്ഷകരായത്.
വനപാലകർ എത്തുമ്പോൾ മുറിവേറ്റ അമ്മയുടെ അവശത അറിയാതെ പാൽ കുടിക്കുകയായിരുന്നു കുഞ്ഞുങ്ങൾ. നായയുടെ കവിളിലും മറ്റുമായി ഏഴോളം മുള്ളുകൾ കയറിയിരുന്നു. മുള്ളുകൾ എടുത്തപ്പോഴേയ്ക്കും നായയുടെ അവശത കൂടി. നായയെയും കുഞ്ഞുങ്ങളെയും സമീപത്തെ ഷെഡ്ഡിലേക്കു സുരക്ഷിതമായി മാറ്റി ഭക്ഷണം നൽകിയാണ് വനപാലകർ മടങ്ങിയത്.നായയ്ക്കു സമീപവാസിയായ വീട്ടമ്മയാണ് ആഹാരം നൽകിയിരുന്നത്.
ആഹാരം കഴിക്കാൻ എത്താത്തതുകൊണ്ട് അന്വേഷിച്ചപ്പോഴാണു പാറകൾക്ക് ഇടയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് സ്ഥലവാസികൾ വിവരം വനപാലകരുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. കുഞ്ഞുങ്ങളുമായി കിടക്കുന്ന നായ കടിക്കാനുള്ള സാധ്യതയുള്ളതിനാൽ വളരെ ശ്രമകരമായാണ് പാറകൾക്ക് ഇടയിൽ നിന്നു രക്ഷിച്ചതെന്നു വനപാലകർ പറഞ്ഞു. സംഘത്തിൽ കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ എസ്എഫ്ഒമാരായ പി.ഗിരീഷ്കുമാർ, പി.ടി.സ്റ്റൈവി , എം.വി. ജോഷി ബിഎഫ്ഒമാരായ ഇ.കെ.ബിജു , ഒ.എം. ശ്രീജിത്ത്,സി.എസ്. സൗമ്യ , ഡ്രൈവർ സി.ജെ. ബിജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.