ഉണക്കുന്നതിനു 'ഉലുവാച്ചി' അഥവാ അരണ പിന്നെ കണവയും കിനാവള്ളിയും; മാസങ്ങൾ നീണ്ട വറുതിക്കു ശേഷം ഇങ്ങനെ
Mail This Article
വൈപ്പിൻ∙ കാലാവസ്ഥയിൽ മാറ്റം വന്നതോടെ കടലിലെ മത്സ്യലഭ്യത മെച്ചപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് ചാള അടക്കമുള്ള മീനുകൾ കൂടുതലായി ലഭിച്ചു തുടങ്ങിയിരിക്കുന്നത്. മാസങ്ങൾ നീണ്ട വറുതിക്കു ശേഷമാണ് ഇത്തരത്തിൽ മീൻ ലഭിക്കുന്നതെന്നു തൊഴിലാളികൾ പറയുന്നു. ചാളയ്ക്കു പുറമേ അയില, മണങ്ങ് തുടങ്ങിയ മീനുകളും പല വള്ളങ്ങൾക്കും കിട്ടുന്നുണ്ട്. ഒരാഴ്ചയ്ക്കു മുൻപ് തീരക്കടലിൽ ദൃശ്യമായി തുടങ്ങിയ മീൻ സാന്നിധ്യം ഏറിയും കുറഞ്ഞുമുള്ള അവസ്ഥയിലാണ്. അതേസമയം കിട്ടുന്ന മീനിന് അർഹമായ വില ലഭിക്കുന്നില്ലെന്ന പരാതി തൊഴിലാളികൾക്കുണ്ട്. എന്നാൽ മാർക്കറ്റിൽ എത്തുമ്പോൾ ഇവ മോശമല്ലാത്ത വിലയ്ക്കാണ് വിൽപന.
ചില ദിവസങ്ങളിൽ രാവിലെ ശക്തമായി കടൽക്കാറ്റ് വീശുന്നതിനാൽ ചെറുവഞ്ചിക്കാർക്ക് പണിക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ട്. അതേസമയം ബോട്ടുകൾക്ക് ഇനിയും മെച്ചപ്പെട്ട രീതിയിൽ മീൻ കിട്ടിത്തുടങ്ങിയിട്ടില്ല . നേരത്തെ മുതൽ കിട്ടുന്ന കിളിമീനിനു പുറമേ അരണ മീനും ലഭിക്കുന്നുണ്ട്. ഉലുവാച്ചി എന്ന പേരിലും അറിയപ്പെടുന്ന ഇവ ഉണക്കുന്നതിനു വേണ്ടിയാണ് കയറ്റിപ്പോകുന്നത്. കണവയും കിനാവള്ളിയും പല ബോട്ടുകൾക്കും കുറഞ്ഞ തോതിൽ കിട്ടുന്നുണ്ട്. എന്നാൽ കിളിമീൻ ലഭ്യത ദിവസങ്ങളായി ഒരേ അവസ്ഥയിൽ തുടരുകയാണ്. വലിപ്പം കുറഞ്ഞ ഇവ പ്രാദേശിക മാർക്കറ്റുകളിലും വ്യാപകമായി എത്തുന്നുണ്ട്. കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും കടലിൽ കിളിമീൻ സാന്നിധ്യം തുടരുമെന്നാണ് ബോട്ടുകാരുടെ പ്രതീക്ഷ.