ADVERTISEMENT

കൊച്ചി∙ സജീവ് കൃഷ്ണന്റെ കൊലയ്ക്കു പിന്നിൽ ലഹരി മരുന്ന്‌ ഇടപാടാണെന്നു സംശയിക്കുന്നതായി സിറ്റി പൊലീസ്‌ കമ്മിഷണർ സി.എച്ച്‌.നാഗരാജു. കൊല്ലപ്പെട്ട സജീവും പിടിയിലായ സുഹൃത്ത്‌ അർഷാദും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണു പൊലീസിന്റെ നിഗമനം. ഇതിനെച്ചൊല്ലി ഉണ്ടായ തർക്കം കൊലപാതകത്തിലേക്കു നയിച്ചതായി അന്വേഷണ സംഘത്തിനു സംശയമുണ്ട്.

രണ്ടാഴ്ചത്തെ പരിചയം

കൊച്ചി ∙ കൊലപാതകിയെന്നു സംശയിക്കുന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലുള്ള പരിചയം രണ്ടാഴ്ച മാത്രം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർഷാദിനു കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. മഞ്ചേശ്വരത്ത് അർഷാദിനൊപ്പം അറസ്റ്റിലായ കെ.അശ്വന്തിനു കൊലയിലോ ആസൂത്രണത്തിലോ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അർഷാദ്‌ കൊല നടന്ന ഫ്ലാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല.

ഫ്ലാറ്റിലെ ഇരുപതാം നിലയിലെ താമസക്കാർ വഴിയാണു സജീവ്‌ ഉൾപ്പെടെയുള്ളവരെ അർഷാദ്‌ പരിചയപ്പെട്ടത്‌.സജീവിനൊപ്പം മുറിയിൽ താമസിച്ചിരുന്നവർ കഴിഞ്ഞയാഴ്ച അവസാനമാണു കൊടൈക്കനാലിലേക്കു വിനോദയാത്ര പോയത്. ഈ ദിവസങ്ങളിൽ അർഷാദ് സജീവിനൊപ്പം ഉണ്ടായിരുന്ന കാര്യം ഇടയ്ക്കു ഫോൺ വിളിച്ചപ്പോൾ വ്യക്തമായതായി ഇവർ പറയുന്നു. തിങ്കളാഴ്ച രാത്രി 11.50 വരെയും സജീവുമായി സംസാരിച്ചിരുന്നതായി സംഘത്തിലെ അംജത് പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഫോണിൽ ലഭിച്ചില്ല. പകരം സജീവന്റെ ഫോണിൽ നിന്നു സന്ദേശങ്ങൾ ലഭിച്ചു. സാധാരണ സജീവ് അയയ്ക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ അല്ലാത്തതു സംശയം ഉയർത്തിയതായി സുഹൃത്തുക്കൾ പറയുന്നു.

ഫ്ലാറ്റിൽ നിന്ന് ലഹരി കണ്ടെത്തിയെന്നു സൂചന

കാക്കനാട്∙ സജീവ് ക‍ൃഷ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിലെ പതിനാറാം നിലയിലെ അപാർട്മെന്റിൽ നിന്നു ലഹരി വസ്തുക്കൾ കണ്ടെത്തിയതായി സൂചന. ഇവിടെ താമസിക്കുന്നവർ സമീപ അപാർട്മെന്റുകളിലുള്ളവർക്കു ശല്യമാണെന്നു പരാതി ഉയർന്നിരുന്നു. രാത്രി മദ്യപാനവും പാട്ടും ബഹളവും പതിവായിരുന്നത്രെ. ഇവരോട് ഒഴിഞ്ഞു പോകണമെന്നു ഫ്ലാറ്റ് ഉടമ നിർദേശിച്ചിരുന്നതായും സമീപവാസി പറഞ്ഞു. 15നു പുതിയ താമസ സ്ഥലം കണ്ടെത്താമെന്ന് ഇവർ ഉറപ്പു നൽകിയിരുന്നതായും പറയുന്നു. വാടക കൃത്യമായി നൽകിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com