ADVERTISEMENT

കൊച്ചി∙ ദ്വാപരയുഗസ്മരണകളുണർത്തി നാടാകെ ശ്രീകൃഷ്ണ ജയന്തിയാഘോഷം. രാധികമാരുടെയും ഉണ്ണിക്കണ്ണന്മാരുടെയും സാന്നിധ്യം നിറപ്പകിട്ടേകിയ ദിനത്തിൽ നാടെങ്ങും ശോഭായാത്രകളുമായി ജന്മാഷ്ടമി ആഘോഷിച്ചു. ഉറിയും ഊഞ്ഞാലും നാടെങ്ങും നിരന്നു. ശ്യാമവർണന്റെ മയിൽപ്പീലിത്തിരുമുടികളും ഓടക്കുഴലുകളും ഗോകുലസ്മരണകളൊരുക്കി. ഉണ്ണിക്കണ്ണന്മാർക്കു വെണ്ണയൂട്ടു നടത്താൻ യശോദയുടെ വേഷത്തിൽ അമ്മമാരുമെത്തി. ഉണ്ണിക്കണ്ണന്മാരുടെ കുസൃതിയും രാധാഗോപികമാരുടെ സ്നേഹവും നിറം നൽകിയ  ശോഭായാത്രകൾ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ സമാപിച്ചു.

ernakulam-gopika-dance
ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നായർ സമാജം അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റി മമ്മിയൂർ ക്ഷേത്രത്തിൽ നടത്തിയ ഗോപികാ നൃത്തം.

മുന്നൂറിലേറെ കേന്ദ്രങ്ങളിലാണു ജില്ലയിൽ ശോഭായാത്രകൾ നടന്നത്. ബാലഗോകുലത്തിന്റെ കൊച്ചി മഹാനഗര ജില്ലയിൽ മാത്രം 140 ശോഭായാത്രകളുണ്ടായി. രാധാകൃഷ്ണ വേഷമണിഞ്ഞ പതിനായിരത്തിലധികം ബാലികാ ബാലന്മാരുടെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകളിൽ ആയിരക്കണക്കിനു ശ്രീകൃഷ്ണ ഭക്തർ വാദ്യസംഘങ്ങളുടെയും ഭജനസംഘങ്ങളുടെയും അകമ്പടിയോടെ ഗ്രാമ,നഗരികളിലെ പ്രധാന ക്ഷേത്രങ്ങളിലേക്കു നീങ്ങുമ്പോൾ വീഥികളിലെല്ലാം അമ്പാടിയും മഥുരയും വൃന്ദാവനവും ദ്വാരകയും പുനരാവിഷ്കരിക്കപ്പെട്ടു. 

എറണാകുളം നഗരത്തിൽ പരമാര ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച ശോഭായാത്ര വൈറ്റില ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി ഭുവനാത്മാനന്ദ, അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ബാലഗോകുലം ജില്ലാ രക്ഷാധികാരി  ശ്രീകുമാരി രാമചന്ദ്രൻ, എറണാകുളം തിരുമല ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര മുൻ പിഎസ്‌സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, രവിപുരം ശ്രീകൃഷ്ണ  ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര രവിപുരം ശരാദാശ്രമം പ്രവ്രജിക സുമേദ പ്രാണ എന്നിവർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു. 

ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഉറിയടി തുടങ്ങി വർണശബളമായ ശോഭായാത്രകൾ  എറണാകുളം ജോസ് ജംക്‌ഷനിൽ സംഗമിച്ചു മഹാശോഭായാത്രയായി  എറണാകുളം ശിവക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിച്ചു.

ഭക്തജന സാഗരമായി ഗുരുവായൂർ  

ഗുരുവായൂർ ∙ കണ്ണന്റെ പിറന്നാൾ ദിനത്തിൽ പതിനായിരങ്ങൾ ദർശനത്തിനെത്തി. നിർമാല്യം മുതൽ രാത്രി വിളക്കെഴുന്നള്ളിപ്പു വരെ തിരക്കു തുടർന്നു. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിച്ചു. പെരുവനം കുട്ടൻ മാരാരുടെ മേളം, ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യം, ഗുരുവായൂർ ശശി മാരാരുടെ തായമ്പക എന്നിവയുണ്ടായി.

11.63 ലക്ഷം രൂപയുടെ പാൽപായസം വഴിപാടു നടന്നു. അത്താഴപൂജയ്ക്ക് പ്രധാന വഴിപാടായി 6,63,522 രൂപയുടെ 41,470 അപ്പം നേദിച്ചു. പിറന്നാൾ സദ്യയിൽ 35,000ത്തോളം പേർ പങ്കെടുത്തു. ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ ഉണ്ണിക്കണ്ണനും ഗോപികമാരുമായി നൂറുകണക്കിനു കുട്ടികൾ നിരന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com