അഗ്നിരക്ഷാ ദൗത്യവുമായി ‘ഫയർ സൈക്കിൾ’; ഹോസ്, നോസിൽ ലൈഫ് ജാക്കറ്റ്, കോടാലി... എല്ലാം സജ്ജം
Mail This Article
കൊച്ചി ∙ അഗ്നിരക്ഷാ ദൗത്യവുമായി ‘സൈക്കിൾ’. മട്ടാഞ്ചേരി ഫയർ സ്റ്റേഷനിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നു നിർമിച്ചതാണ് ഈ ‘ഫയർ സൈക്കിൾ’. ഫയർ സ്റ്റേഷനിൽ ഉപയോഗിക്കാതെ കിടന്നിരുന്ന സൈക്കിളാണു സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫയർ സൈക്കിളാക്കി മാറ്റിയത്. നേരത്തേ ഫയർ സ്റ്റേഷനുകളിലെ മെസഞ്ചർമാർക്കു വകുപ്പ് സൈക്കിൾ നൽകുമായിരുന്നു. അടുത്തുള്ള സ്റ്റേഷനുകളിലേക്ക് എഴുത്തുകളും മറ്റും കൈമാറാൻ വേണ്ടിയായിരുന്നു ഇത്.
1970ൽ ഫയർ സ്റ്റേഷനു നൽകിയ സൈക്കിളാണു സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സന്ദീപ് മോഹൻ, പി.പി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ 3 ദിവസമെടുത്തു ഫയർ സൈക്കിളാക്കിയത്. അഗ്നിശമന ഉപകരണങ്ങളും വെള്ളമെത്തിക്കാനുള്ള ഹോസ്, നോസിൽ ലൈഫ് ജാക്കറ്റ്, കോടാലി എന്നിവയും സൈക്കിളിൽ സജ്ജീകരിച്ചിട്ടുണ്ടെന്നു മട്ടാഞ്ചേരി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അഗ്നിരക്ഷാ സേനയുടെ നിറമായ ചുവപ്പു നിറത്തിലാണു സൈക്കിൾ. അഗ്നിരക്ഷാ സേനയുടെ പൈതൃകമായി സ്റ്റേഷനിൽ ഈ സൈക്കിൾ പ്രദർശിപ്പിക്കും.