മംഗലത്തുംപുഞ്ചയിൽ വെള്ളക്കെട്ട്; 70 ഏക്കറിലെ കൃഷി മുടങ്ങി
Mail This Article
കോലഞ്ചേരി ∙ പൂതൃക്ക പഞ്ചായത്തിലെ പാലയ്ക്കാമറ്റം മംഗലത്തുംപുഞ്ചയിൽ വെള്ളക്കെട്ടു മൂലം കർഷകർ ദുരിതത്തിൽ. 70 ഏക്കറിലെ കൃഷിയാണു മുടങ്ങിയത്. കുടുംബനാട് വാട്ടർ അതോറിറ്റി പമ്പ് ഹൗസിനോടു ചേർന്നു തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് നീരൊഴുക്കു തടസ്സപ്പെട്ടതാണു വെള്ളക്കെട്ടിനു കാരണം. 4 മാസം മുൻപ് കനത്ത മഴയിലാണു കൽക്കെട്ട് ഇടിഞ്ഞത്. പുഞ്ചയിലെ വെള്ളം തോട്ടിലൂടെ ഒഴുകി രാമമംഗലം പുഴയിലേക്ക് എത്തുന്നതാണു തടസ്സപ്പെട്ടത്.
30 മീറ്റർ നീളത്തിലും 15 അടി താഴ്ചയിലും കൽക്കെട്ട് ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം സംരക്ഷണ ഭിത്തിയുടെ കുറെ ഭാഗം ഇടിഞ്ഞു വീണിരുന്നു. മണ്ണും കല്ലും ഭാഗികമായി നീക്കം ചെയ്തു നീരൊഴുക്കു പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും ഇടിഞ്ഞതു സ്ഥിതി രൂക്ഷമാക്കി. കഴിഞ്ഞ വർഷം വേനൽ മഴയിലുണ്ടായ വെള്ളക്കെട്ടിൽ 7 ഏക്കർ പാടത്തെ നെല്ല് കൊയ്തെടുക്കാനും കഴിഞ്ഞില്ല.
40 വർഷം മുൻപ് ജല അതോറിറ്റിയുടെ ക്വാർട്ടേഴ്സുകൾ നിർമിക്കാനായി തോടിനു സംരക്ഷണ ഭിത്തി നിർമിച്ച് അതിനു മുകളിൽ കോൺക്രീറ്റ് ചെയ്തിരുന്നു. ഇവിടെ മരങ്ങൾ വളർന്നതോടെ വേരുകൾ ഇറങ്ങി സംരക്ഷണ ഭിത്തിക്കു വിള്ളലുണ്ടായി.തുടർന്നു മഴയിൽ ഭിത്തി തകരുകയായിരുന്നു. തോടിന്റെ സംരക്ഷണ ഭിത്തി പുനർ നിർമിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവു വരും. ജലസേചന വകുപ്പ് നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.