ഹെൽമറ്റ് ധരിച്ചു ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ
Mail This Article
കൊച്ചി ∙ ഹർത്താൽ ദിനത്തിൽ കല്ലേറിൽ നിന്നു സംരക്ഷണം തേടി ഹെൽമറ്റ് വച്ചു ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ. എറണാകുളം പറവൂർ ഡിപ്പോയിലെ ഡ്രൈവർ ജി.എസ്. ടെൻസിയും കൊല്ലം കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ എ.ജെ. തങ്കച്ചനും ആലപ്പുഴ ഡിപ്പോയിലെ സുജീഷ് മോഹനും തൊടുപുഴ ഡിപ്പോയിലെ അബ്ദുൽ ലത്തീഫുമാണ് ഹെൽമറ്റ് ധരിച്ചത്. കാക്കനാട് പടമുകൾ സ്വദേശിയായ ടെൻസി ആലുവ – പറവൂർ റൂട്ടിലാണു ബസ് ഓടിക്കുന്നത്. ഇന്നലെ രാവിലെ ബസ് സർവീസ് തുടങ്ങുന്നതിനു മുൻപ് ആലുവ – പറവൂർ റൂട്ടിൽ റോഡിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ടെന്ന് അറിഞ്ഞതായി ടെൻസി പറഞ്ഞു.
ഡിപ്പോയിൽ എത്തുന്നത് ഇരുചക്രവാഹനത്തിൽ ആയതിനാൽ ഹെൽമറ്റ് കൈവശമുണ്ടായിരുന്നു. തുടർന്നു സ്വയരക്ഷയ്ക്കായി അതെടുത്തുവച്ചു വണ്ടിയെടുത്തു സർവീസ് തുടങ്ങി. ഹർത്താലുകളിൽ നടന്ന ആക്രമണങ്ങളിൽ തലയ്ക്കും കണ്ണിനും പരുക്കേറ്റ സുഹൃത്തുക്കൾ ഉള്ളതിനാലാണു ഹെൽമറ്റ് ധരിച്ചതെന്നും ടെൻസി പറഞ്ഞു. കൊട്ടാരക്കര-ആനക്കോട്ടൂർ-പുത്തൂർ ഓർഡിനറി ബസിലെ ഡ്രൈവറാണ് ആലപ്പുഴ മാരാരിക്കുളം അരശർകടവിൽ തങ്കച്ചൻ.
3 വർഷം മുൻപ് ആലപ്പുഴയിൽ ഹർത്താൽ ദിനത്തിൽ തങ്കച്ചൻ ഓടിച്ച ബസ് സമരാനുകൂലികൾ ആക്രമിച്ചിരുന്നു. അന്നത്തെ സർവീസ് നിർത്തേണ്ടിയും വന്നു. ആ സംഭവം ഭയത്തോടെയാണ് ഓർക്കുന്നതെന്നും ഹെൽമറ്റ് ധരിക്കാൻ അതാണു കാരണമെന്നും തങ്കച്ചൻ പറയുന്നു.അമ്പലപ്പുഴ വളഞ്ഞവഴിയിൽ ഉൾപ്പെടെ കെഎസ്ആർടിസി ബസുകൾക്ക്നേരെ രാവിലെ ആക്രമണം ഉണ്ടായതോടെയാണ് ആലപ്പുഴയിൽ നിന്നു പുളിങ്കുന്നിലേക്കു സർവീസ് നടത്തിയ ബസിലെ ഡ്രൈവർ ആലപ്പുഴ കാട്ടൂർ കുറ്റിക്കൽ സുജീഷ് ഹെൽമറ്റ് വയ്ക്കാൻ തീരുമാനിച്ചത്.തൊടുപുഴയിൽനിന്നു തൃശൂരിലേക്കുള്ള സർവീസിലാണു ലത്തീഫ് ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ചത്.