അശോകന്റെ മട്ടുപ്പാവിൽ ‘സ്വർഗത്തിലെ കനി’
Mail This Article
ആലങ്ങാട് ∙ സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കരുമാലൂരിലും വിളയുമെന്നു തെളിയിച്ചിരിക്കുകയാണു കർഷകനായ കാരുകുന്നു സ്വദേശി അശോകൻ. കെഎസ്ഇബിയിൽ ഓവർസീയറായി ജോലി ചെയ്തിരുന്ന അശോകൻ വിരമിച്ച ശേഷമാണ്, മധുരപ്പാവൽ എന്നു വിളിപ്പേരുള്ള ഗാഗ് ഫ്രൂട്ട് കൃഷിയിൽ സജീവമായത്.
ഇപ്പോൾ വീട്ടിലെ മട്ടുപ്പാവു നിറയെ വിളഞ്ഞു പഴുത്തു നിൽക്കുന്ന ഗാഗ് ഫ്രൂട്ടാണ്. പഴം പാകമാകുന്നതു വരെ 4 നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാനാവും. ഒരു ചെടിയിൽ നിന്നു 25 വർഷം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ഒരേസമയം പച്ചക്കറിയായും പഴമായും കഴിക്കാവുന്ന ഇവ ജ്യൂസായും സൂപ്പാക്കിയും ഇല, തോരൻ കറി വച്ചും ഉപയോഗിക്കാം. പഴം മുറിച്ചാൽ കടും ചുവപ്പു നിറമാണ് അകത്തെ ചുളകൾക്ക്. വലിയ പഴത്തിന് ഏകദേശം 500 ഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ ഭാരമുണ്ടാകും. 16 മുതൽ 20 വരെ വിത്തുകൾ ഒരു പഴത്തിൽ നിന്നു ലഭിക്കും.