വാഹനം വീടാക്കി ഇന്ത്യ കണ്ടു
Mail This Article
വടക്കേക്കര∙ വീടാക്കി മാറ്റിയ വാഹനത്തിൽ 11 മാസം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു ജയ്സൺ തിരിച്ചെത്തി. വടക്കേക്കര മടപ്ലാതുരുത്ത് മനക്കിൽ ജയിംസ് – മേരി ദമ്പതികളുടെ മകനാണ്. യാത്രയോടുള്ള കമ്പം കാരണം താൽക്കാലികമായി ജോലി ഉപേക്ഷിച്ചാണ് ഇന്ത്യയിലെ 26 സംസ്ഥാനങ്ങൾ സന്ദർശിച്ചത്. യാത്രയ്ക്കു വേണ്ടി സെക്കൻഡ് ഹാൻഡ് മാരുതി ഒമ്നി വാങ്ങി.
അതിൽ, കുളിമുറി ഒഴിച്ചു ബാക്കിയെല്ലാം ഒരുക്കി. വാട്ടർ ടാങ്ക്, സോളർ പാനൽ, പാചകം ചെയ്യാനുള്ള വസ്തുക്കൾ, കിടക്ക എന്നിവ സജ്ജമാക്കി. യാത്രാ കാലയളവിൽ വാഹനത്തിൽ മാത്രമാണു താമസിച്ചത്. ആദ്യത്തെ ഒരു മാസം 3 സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീടു 4 മാസം ഒറ്റയ്ക്കായിരുന്നു യാത്ര. തുടർന്നുള്ള 3 മാസം സഹോദരൻ ജസ്റ്റിൻ ഒപ്പം കൂടി. ഗ്യാസിൽ ഓടുന്ന വാഹനമാണു കൊണ്ടുപോയത്. 11 മാസം കൊണ്ടു 46,000 കിലോമീറ്റർ സഞ്ചരിച്ചു. വാഹനങ്ങൾക്കു ചെല്ലാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥലമായ കർത്തുങ്കല വരെ പോയി. 5.5 ലക്ഷം രൂപ ചെലവായി.