ADVERTISEMENT

കളമശേരി ∙ നഗരസഭയിലെ പൊതു കുളങ്ങളിൽ കുളിക്കാനിറങ്ങുന്നവർക്കും നീന്താനിറങ്ങുന്നവർക്കും സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്താൻ നഗരസഭ മടിക്കുന്നു. ലക്ഷക്കണക്കിനു രൂപ ചെലവിട്ടു നഗരസഭ കെട്ടി സംരക്ഷിച്ച 2 കുളങ്ങളിൽ 4 പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞത്. വിടാക്കുഴയിലെ ഇലഞ്ഞിക്കുളത്തിലും കുറൂപ്രയിലെ തെരിക്കുളത്തിലുമായിട്ടാണു വിദ്യാർഥികൾ അടക്കം നാലുപേർ മുങ്ങിമരിച്ചത്. ഇത്രയും മരണങ്ങൾ ഉണ്ടായിട്ടും നഗരസഭ കെട്ടി സംരക്ഷിച്ചു ജനങ്ങൾക്ക് ഉപയോഗിക്കാൻ വിട്ടുനൽകിയ കുളങ്ങളിൽ ആഴം സൂചിപ്പിക്കുന്ന ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല.

ഇവിടെ വന്നുപോയവർ സോഷ്യൽ മീഡിയയിലും മറ്റുമായി കുളത്തിന്റെ മനോഹരങ്ങളായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചതിനാൽ ഇവിടേക്ക് ദൂര സ്ഥലങ്ങളിൽ നിന്നുള്ളവരും കൂടുതലായി എത്തുന്നുണ്ട്. തെരിക്കുളം നവീകരിച്ചു സംരക്ഷിച്ചതിനു നഗരസഭയ്ക്ക് കലക്ടറുടെ പുരസ്കാരം ലഭിച്ചിട്ടുള്ളതാണ്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, ഐടി സ്ഥാപനങ്ങളിലെ യുവാക്കൾ തുടങ്ങിയവർ ഇവിട‌േക്കു സ്ഥിരമായി എത്താറുണ്ടെന്നു നാട്ടുകാർ പറയുന്നു.

അപകടാവസ്ഥ നാട്ടുകാർ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ടെങ്കിലും വരുന്നവർ മുഖവിലയ്ക്കെടുക്കാറില്ല. പലപ്പോഴും തർക്കത്തിനിടയാക്കുന്നു. മദ്യപിച്ചും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതുവരെ കുളങ്ങളിൽ മുങ്ങിമരിച്ചവരിൽ പലർക്കും നീന്തൽ വശമുള്ളവരായിരുന്നില്ല. മരണങ്ങൾ ആവർത്തിച്ചിട്ടും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു നഗരസഭ ചിന്തിക്കുന്നില്ല. വായുനിറച്ച ട്യൂബുകളൊ ലൈഫ് ജാക്കറ്റുകളൊ കുളക്കടവുകളിൽ ലഭ്യമാക്കണമെന്ന ആവശ്യവും നഗരസഭ പരിഗണിക്കുന്നില്ല.

ഇലഞ്ഞിക്കുളവും തെരിക്കുളവും നഗരസഭയിലെ ഒരു വ്യവസായശാലയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചാണു നവീകരിച്ചത്. നീന്തലറിയാവുന്ന ആരെയെങ്കിലും സുരക്ഷയ്ക്കായി നിയോഗിച്ചു കുളത്തിലേക്കുള്ള ആളുകളുടെ ഒഴുക്കിനു നിയന്ത്രണം ഏർപ്പെടുത്താവുന്നതാണെന്നും ഇവിടെ നീന്തൽ പഠനത്തിനുള്ള അവസരം ലഭ്യമാക്കിയാൽ നഗരസഭക്കു സാമ്പത്തിക ബാധ്യതയുണ്ടാവില്ലെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു. നിയന്ത്രണങ്ങളില്ലാത്തതിനാൽ രാത്രിയിലും ഇവിടേക്ക് ആളുകൾ എത്തുന്നുണ്ട്. 3 മാസം കൂടുമ്പോൾ കമ്പനിയുടെ മേൽനോട്ടത്തിൽ കുളം വൃത്തിയാക്കുന്നുണ്ട്.

തെരിക്കുളത്തിൽ അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കൗൺസിലർ മൈമുനത്ത് അഷ്റഫ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപകടത്തിനു ശേഷം പൊലീസ് കുളങ്ങൾ കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപ ചെലവിട്ടു ശുചിയാക്കിയ കുളങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വ്യക്തികൾക്കു മത്സ്യകൃഷി നടത്താൻ നൽകിയിരുന്നു. കെട്ടിസംരക്ഷിച്ച കുളങ്ങൾ ഏതുവിധത്തിൽ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തിൽ കൗൺസിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com