ദീപാലങ്കാരം കാണാൻ ജനം ഇരച്ചെത്തി; ഗതാഗതക്കുരുക്ക്, ആംബുലൻസുകൾ കുടുങ്ങി
Mail This Article
മൂവാറ്റുപുഴ∙ രോഗികളുമായി പോകുന്ന ആംബുലൻസുകളും നെടുമ്പാശേരി എയർപോർട്ടിലേക്കു യാത്രക്കാരുമായി പോകുന്ന വാഹനങ്ങളും ഉൾപ്പെടെ നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത് മണിക്കൂറുകൾ. ശനിയാഴ്ച 6 മണിക്കൂറാണ് നഗരം സ്തംഭിച്ചത്. വൈകിട്ട് 5 മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. കൊച്ചി – ധനുഷ്കോടി റോഡും, മൂവാറ്റുപുഴ റോഡും. എംസി റോഡും മാത്രമല്ല. ഇട റോഡുകളിൽ പോലും വാഹനങ്ങൾ കുരുങ്ങിക്കിടന്നു.
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ മേഖല സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾ കാണാൻ ജനങ്ങൾ ഇന്നലെ നഗരത്തിലേക്ക് ഇരച്ചെത്തിയതോടെയാണു നഗരം സ്തംഭിച്ചത്. വാഹനങ്ങൾ റോഡിൽ കിടന്നതോടെ പൊലീസ് നെഹ്റു പാർക്കിലുള്ള ദീപാലങ്കാരങ്ങൾ പൂർണമായി അണച്ചെങ്കിലും കുരുക്ക് ഒഴിവാക്കാനായില്ല. രാത്രി പതിനൊന്നോടെയാണു കുരുക്ക് അഴിഞ്ഞത്. ഇന്നലെയും സമാനമായിരുന്നു അവസ്ഥ.
നഗരത്തിൽ പ്രകടനങ്ങൾ നടന്നാലും സമ്മേളനങ്ങൾ നടന്നാലും ഇതു തന്നെയാണ് സ്ഥിതി. ഇതു നഗരത്തിൽ വ്യാപാര മാന്ദ്യം സൃഷ്ടിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികൾ ഒന്നും നടപ്പാക്കാൻ കഴിയാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. നഗര റോഡ് വികസനം, മുറിക്കല്ല് ബൈപാസ് എന്നീ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ ജീവനക്കാരുടെ സംഘടനകൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്നതാണ് പദ്ധതികൾ വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ ചുമതലയുള്ള 14 തഹസിൽദാർമാരെയാണ് 7 വർഷത്തിനുള്ളിൽ സ്ഥലം മാറ്റിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ വിവിധ കക്ഷി നേതാക്കൾ റവന്യു മന്ത്രിയെ കണ്ട് ചർച്ച നടത്തിയെങ്കിലും കഴിഞ്ഞ ദിവസം മാറ്റിയ തഹസിൽദാരുടെ സ്ഥലം മാറ്റം തടയാൻ സാധിച്ചിട്ടില്ല.
സിപിഐയുടെ കീഴിലുള്ള ജീവനക്കാരുടെ സംഘടനയാണ് ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നാണു സൂചന. പദ്ധതി പൂർത്തീകരണത്തിനു തടസ്സമാകുന്ന വിധത്തിൽ നിയമങ്ങൾ ലംഘിച്ച് ഉദ്യോഗസ്ഥരെ തുടർച്ചയായി സ്ഥലം മാറ്റുന്നതിനെതിരെ മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.