കൊലപാതകത്തിന് ക്വട്ടേഷൻ: 4 പേർ പിടിയിൽ
Mail This Article
മൂവാറ്റുപുഴ∙ യുവാവിനെ വധിക്കാൻ 20,000 രൂപയ്ക്കു ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗ സംലത്തെയും ക്വട്ടേഷൻ നൽകിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂർക്കാട് കലൂർ കുന്നേൽ വീട്ടിൽ രവി (67), ആരക്കുഴ പെരുമ്പല്ലൂർ പുത്തൻപുരയിൽ വിഷ്ണു ( ബ്ലാക്ക് മാൻ 30), ഏനാനെല്ലൂർ കാലാമ്പൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ അമീൻ (39), മഞ്ഞളളൂർ മണിയന്തടം നെല്ലൂർ സാൻജോ (30), എന്നിവരെയാണ് കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലൂർ സ്വദേശി ജോഷി ആന്റണിയോടുള്ള വൈരാഗ്യം മൂലം രവി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ പേരമംഗലം ഭാഗത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ഇരുമ്പു വടി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ജോഷി രക്ഷപ്പെടുകയായിരുന്നു. എസ് ഐ എ. അനിൽകുമാർ, എഎസ്ഐ മുഹമ്മദ് അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഘത്തെ പിന്തുടർന്നു പിടികൂടി. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇടുക്കി, എറണാകുളം റൂറൽ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിലെ പ്രതികളാണ് മൂവർ സംഘമെന്നു പൊലീസ് പറഞ്ഞു.