ADVERTISEMENT

കൊച്ചി∙ കേരളത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ്, എസി ഹാൾ മേൽനോട്ടത്തിൽ നിന്നു കുടുംബശ്രീ പൂർണമായി പുറത്ത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2014ൽ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ 3 മാസത്തേക്കു തുടങ്ങിയ പദ്ധതിയാണിപ്പോൾ നിലച്ചത്. 2017 ജൂണിൽ ആണു ഡിവിഷന്റെ എല്ലാ സ്റ്റേഷനിലേക്കും പാർക്കിങ് മേൽനോട്ടവും എസി ഹാൾ മാനേജ്മെന്റും കുടുംബശ്രീയെ ഏൽപിച്ചത്. 60– 40 ശതമാനം അനുപാതത്തിലായിരുന്നു വരുമാനം വിഹിതം വീതിച്ചെടുത്തത്. 

രണ്ടും മൂന്നും വർഷങ്ങളിൽ 5, 10 ശതമാനം വീതം റെയിൽവേയ്ക്ക് അധികമായി നൽകണമെന്നുമായിരുന്നു വ്യവസ്ഥ. കേരളത്തിൽ 7 ജില്ലകളിലായി 45 സ്റ്റേഷനുകളിൽ പാർക്കിങ് മേൽനോട്ടവും 7 സ്റ്റേഷനുകളിൽ എസി ഹാൾ മാനേജ്മെന്റും കുടുംബശ്രീ കൈകാര്യം ചെയ്തിരുന്നതാണ്.  248 സ്ത്രീകൾക്കാണ് ഇതുവഴി കുടുംബശ്രീ ജോലി നൽകിയത്. കാലാവധി കഴിയാറായപ്പോൾ കോവിഡ് കൂടി വന്നതോടെ റെയിൽവേ എസി വെയ്റ്റിങ് ഹാളുകൾ അടച്ചിടുകയും പാർക്കിങ് വരുമാനം കുറഞ്ഞതോടെ  കുടുംബശ്രീയെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങുകയും ചെയ്തു. 

കരാർ കാലാവധിക്കു ശേഷം പുതുക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ റെയിൽവേയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നു മാത്രമല്ല, പാർക്കിങ് അടുത്ത 3 വർഷത്തേക്കു സ്വകാര്യ വ്യക്തിക്കു കരാർ നൽകുകയും ചെയ്തു. പാർക്കിങ്ങിനു റെയിൽവേ കരാർ ക്ഷണിച്ചപ്പോൾ, 2014ൽ പങ്കെടുത്തപ്പോൾ കെട്ടിവയ്ക്കേണ്ട തുക ഇളവു ചെയ്തെങ്കിലും പിന്നീട് ആ ഇളവ് അനുവദിക്കാതെ വന്നതോടെ കുടുംബശ്രീക്കു കരാർ നടപടികളിൽ പങ്കെടുക്കാനും കഴിയാതെ പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com