നിമിഷ കുമാരിയുടെ മരണതുല്യമായ ജീവിതം അവസാനിച്ചു, 9–ാം വർഷം
Mail This Article
മലയാറ്റൂർ∙ 9 വർഷം ചലനമറ്റു കിടന്ന നിമിഷ കുമാരിയുടെ (34) ശ്വാസം നിലച്ചു. കാഴ്ചയും സംസാരശേഷിയും ചലനശേഷിയും ഇല്ലാത്തതായിരുന്നു 9 വർഷത്തെ നിമിഷ കുമാരിയുടെ ജീവിതം. 4 സെന്റ് കോളനിയിലെ കൊച്ചു വീട്ടിലെ കുടുസ്സു മുറിയിലെ കട്ടിലിലായിരുന്നു ഇക്കാലമത്രയും അവർ ജീവിച്ചത്. കാടപ്പാറ കുടിക്കലാൻ കവല കോളനിയിൽ വട്ടക്കുന്നിൽ ബാലചന്ദ്രന്റെയും മണിയുടെയും മകളായ നിമിഷ കുമാരി ഭോപ്പാലിലെ നാഷനൽ ഹോസ്പിറ്റലിൽ നഴ്സായിരുന്നു.
2013ൽ ആണ് നിമിഷയ്ക്ക് അപകടം സംഭവിച്ചെന്നു വീട്ടുകാർക്ക് ആശുപത്രി അധികൃതരുടെ അറിയിപ്പ് ലഭിച്ചത്. വീട്ടുകാർ ഭോപ്പാലിൽ ചെന്നപ്പോൾ നിമിഷ നിശ്ചലയായി കിടക്കുകയായിരുന്നു. എന്തു പറ്റിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞില്ലെന്നും മറ്റുള്ളവരെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും വീട്ടുകാർ പറയുന്നു. നിമിഷയ്ക്കു വയറുവേദനയും പനിയും വന്നപ്പോൾ അവിടത്തെ നഴ്സ് കുത്തിവയ്പ് നടത്തിയെന്നും അതിനു ശേഷമാണു തളർച്ച ബാധിച്ചതെന്നും വീട്ടുകാർക്കു പിന്നീട് സൂചന ലഭിച്ചു. മരുന്നു മാറി കുത്തിവച്ചതാകാം ആ ജീവിതം നിശ്ചലമാക്കിയത് എന്നാണു വീട്ടുകാരുടെ സംശയം.
അഭ്യസ്തവിദ്യരല്ലാത്ത ആ നിർധന കുടുംബത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 9 മാസം ഭോപ്പാലിൽ ചികിത്സയിൽ കഴിഞ്ഞു. പിന്നീട് ആശുപത്രി അധികൃതർ നിമിഷയെ വിമാനത്തിൽ കൊച്ചിയിലേക്കു കൊണ്ടുവന്നു. തലച്ചോർ സംബന്ധമായ പ്രശ്നമാണെന്നായിരുന്നു ഇവിടത്തെ ഡോക്ടർമാരുടെ നിഗമനം. നിമിഷയെ കുറിച്ച് 2015 സെപ്റ്റംബർ 23ന് ‘മലയാള മനോരമ’യിൽ വാർത്ത വന്നതിനെ തുടർന്നു പലരും സഹായം നൽകി. ഏതാനും മാസം ആശുപത്രിയിൽ കിടന്നു. പിന്നെ വീട്ടിലായി. കാലം കടന്നുപോയിട്ടും നിമിഷയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല. പിതാവ് നിമിഷയ്ക്കു കൂട്ടിരുന്നും മാതാവും സഹോദരൻ നിമേഷും കൂലിപ്പണിക്കു പോയുമാണ് കുടുംബം പോറ്റിയത്. സംസ്കാരം നടത്തി.