വിഗ്രഹത്തിൽ ചുംബിക്കുന്ന ചിത്രം സ്റ്റാറ്റസാക്കി ദക്ഷിണാമൂർത്തി; അയ്യപ്പവിഗ്രഹ മോഷണം പിടികൂടിയതിങ്ങനെ...
Mail This Article
മൂവാറ്റുപുഴ∙ ആവോലി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് അയ്യപ്പന്റെ വെങ്കല വിഗ്രഹം മോഷ്ടിച്ച തമിഴ്നാടു സ്വദേശികളെ സേലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ അലാദിവിരുദാചലം ദക്ഷിണാമൂർത്തി (37), തിരുപ്പൂർ അരുൾപുരം വെങ്കിടേശ്വരൻ (28), അറിയാളൂർ കുന്ദവെളി പാണ്ട്യൻ (21) എന്നിവരെയാണു വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ആവോലിയിലെ ഹോട്ടലിൽ താമസിക്കുകയായിരുന്ന ദക്ഷിണാമൂർത്തി ഒരു മാസം കൊണ്ടാണു മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. പഞ്ചലോഹ വിഗ്രഹമാണെന്നു കരുതിയാണു മോഷണം നടത്തിയത്. ക്ഷേത്രത്തിലെ ഉപദേവതയായ അയ്യപ്പ വിഗ്രഹം ശ്രീകോവിലിനു പുറത്ത് കാഞ്ഞിരമരച്ചുവട്ടിലാണു പ്രതിഷ്ഠിച്ചിരുന്നത്.
വിഗ്രഹം മോഷ്ടിച്ച ശേഷം തമിഴ്നാട്ടിലേക്കു കടന്ന ദക്ഷിണാമൂർത്തി വെങ്കിടേശ്വരൻ, പാണ്ട്യൻ എന്നിവരുമായി ചേർന്ന് ആന്ധ്രപ്രദേശിലെ വ്യാപാരിക്കു വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. ദക്ഷിണാമൂർത്തി വിഗ്രഹത്തിൽ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്തതാണു പ്രതികളെ കണ്ടെത്താൻ പൊലീസിനു കൂടുതൽ സഹായകമായത്. തുടർന്നു സിസിടിവിയുടെയും മൊബൈൽ ഫോൺ ടവറിന്റെയും സഹായത്തോടെയാണു പൊലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. എസ്ഐ ടി.കെ. മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ റെജി തങ്കപ്പൻ, സേതുകുമാർ, രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തമിഴ്നാട്ടിൽ നിന്നു പിടികൂടിയത്.