വളർത്തുമൃഗങ്ങളെ ആക്രമിച്ച് തെരുവുനായ്ക്കൾ
Mail This Article
പിറവം ∙ തെരുവുനായ ശല്യം രൂക്ഷമായതോടെ മണീടിലും രാമമംഗലത്തും നാട്ടുകാർ കടുത്ത ആശങ്കയിൽ. വളർത്തുമൃഗങ്ങളും കോഴികളുമെല്ലാം തുടർച്ചയായി ആക്രമിക്കപ്പെടുന്നതോടെ കർഷകരും ഭീതിയാണ് എല്ലായിടത്തും. പുലർച്ചെ നടക്കാനിറങ്ങുന്നവർക്കും പത്രവിതരണത്തിനു പോകുന്നവർക്കുമെല്ലാം കൂട്ടം ചേർന്നെത്തുന്ന നായകൾ ഭീഷണിയാണ്.ഇരുചക്രവാഹനയാത്രക്കാരെ പിന്തുടരുന്നതും വാഹനം നിയന്ത്രണം വിട്ടു മറിയുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
മണീട് ശ്രാപ്പിള്ളിയിൽ കണിയേലിൽ കെ.പി.മൈക്കിളിന്റെ 3 ആടുകളെയാണു കഴിഞ്ഞ ദിവസം പകൽ 6 നായകളടങ്ങുന്ന സംഘം ആക്രമിച്ചു കൊന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ 5 ആടുകളെ നായ്ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.ഏഴക്കരനാട് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടുമുറ്റത്തു നിന്നു കോഴികളെ നായ കടിച്ചെടുത്തു കൊണ്ടുപോയി. ഐടിഐ പരിസരം, പഞ്ചായത്ത് ജംക്‌ഷൻ, ഹയർ സെക്കൻഡറി സ്കൂൾ പരിസരം,ചീരക്കാട്ടുപാറ ഉൾപ്പെടെയുള്ളിടങ്ങളിലെല്ലാം നായ്ക്കൂട്ടത്തെ കാണാനാകും.
രാമമംഗലത്തു പാൽ വാങ്ങാൻ പോവുകയായിരുന്ന 10 വയസുകാരനെ തെരുവുനായ പിന്തുടർന്ന് ആക്രമിച്ചത് അടുത്തയിടെയാണ്. പിന്നിൽ നിന്നു നായ ചാടിക്കയറിയതോടെ നിലത്തുവീണ ബാലന്റെ നിലവിളി കേട്ടു മാതാപിതാക്കൾ ഓടിയെത്തിയതോടെയാണു നായ പിൻമാറിയത്. ആശുപത്രി പരിസരത്തു 6 നായകളടങ്ങുന്ന സംഘമാണു തമ്പടിച്ചിരിക്കുന്നത്. ഹൈസ്കൂളിലേക്കും ആശുപത്രിയിലേക്കുമെല്ലാം പോകുന്നവർക്കു ഇവ ഭീഷണി ഉയർത്തുന്നു.കടവ്, ബസ് സ്റ്റാൻഡ്,മാർക്കറ്റ് എന്നിവിടങ്ങളിലായി 25 തെരുവുനായകൾ ചുറ്റിത്തിരിയുന്നതായാണു നാട്ടുകാർ പറയുന്നത്.