കാട്ടാനശല്യം; പൊറുതിമുട്ടി പ്ലാന്റേഷൻ തൊഴിലാളികൾ
Mail This Article
ഏഴാറ്റുമുഖം ∙ കാട്ടാനശല്യത്താൽ പൊറുതിമുട്ടി പ്ലാന്റേഷൻ തൊഴിലാളികൾ. അതിരപ്പിള്ളി എസ്റ്റേറ്റിൽ 17,18 ബ്ലോക്കുകളിൽ മുൻപ് എന്നത്തേക്കാളും കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. ജനവാസകേന്ദ്രങ്ങളിൽ പകൽ സമയത്തും കാട്ടാനകളുടെ ശല്യമുണ്ട്. ഇന്നലെ രാവിലെ പ്രകൃതിഗ്രാമത്തിനു സമീപം കാട്ടാനയിറങ്ങി. എണ്ണപ്പനകൾ കാട്ടാനകൾ ചവിട്ടിമറിച്ചിട്ടു. കഴിഞ്ഞ ദിവസം പ്രകൃതിഗ്രാമം ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപം വൈകിട്ട് കാട്ടാനയിറങ്ങിയത് ഭീതി പരത്തിയിരുന്നു.
രാത്രിയിൽ ഇറങ്ങുന്ന കാട്ടാനകൾ പുലർച്ചെ ആകുമ്പോഴേയ്ക്കും കാടുകയറാറുണ്ട്. എന്നാലിപ്പോൾ കാട്ടാനകൾ പകൽ സമയത്തും ജനവാസകേന്ദ്രങ്ങളിൽ തങ്ങുന്നത് പ്രദേശവാസികളിൽ ഭീതി ഉയർത്തിയിരിക്കുകയാണ്. കുറച്ചുനാൾ മുൻപ് കാട്ടാനക്കൂട്ടം തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾക്കു സമീപത്തെ ശുദ്ധജലവിതരണ ടാങ്ക് തകർത്തിരുന്നു. രാവിലെ ജീവഭയത്തോടെയാണ് തൊഴിലാളികൾ റബർ ടാപ്പിങ്ങിനു പോകുന്നത്. ബൈക്ക് യാത്രക്കാരുടെ മുന്നിൽ ഏതു നിമിഷവും കാട്ടാന ചാടിവീഴാമെന്ന സ്ഥിതിയുണ്ട്.
കുറച്ചുദിവസങ്ങൾക്കു മുൻപ് എണ്ണപ്പന മറിച്ചിട്ട് കാട്ടാനകൾ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. രാത്രികാലങ്ങളിൽ പ്ലാന്റേഷൻ റോഡുകളിലൂടെ യാത്രക്കാർ കുറവാണ്. കാട്ടാനകളെ കൂടാതെ പുലിശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് തൊഴിലാളികൾ പ്ലാന്റേഷൻ കോർപറേഷൻ മാനേജ്മെന്റിന് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.