റോഡുകൾക്ക് പേരുമാറ്റം തോന്നുംപടി; ഒരേ റോഡിനു നഗരസഭയും പിഡബ്ല്യുഡിയും 2 പേരിടുന്നു, പ്രതിഷേധം
Mail This Article
ആലുവ∙ നഗരത്തിലെ പിഡബ്ല്യുഡി റോഡുകളുടെ പേരുകൾ ഏകപക്ഷീയമായി മാറ്റി പുതിയ ബോർഡുകൾ സ്ഥാപിച്ച അധികൃതരുടെ നടപടി വിവാദമായി. പതിറ്റാണ്ടുകൾ മുൻപു നഗരസഭ എല്ലാ റോഡുകളിലും പേരെഴുതി ബോർഡ് സ്ഥാപിച്ചിരുന്നു. അതുമായി ബന്ധമില്ലാത്ത പേരുകളുമായി പിഡബ്ല്യുഡി വേറെ ബോർഡുകൾ സ്ഥാപിച്ചതിലാണു പ്രതിഷേധം. പഴയ ബോർഡുകൾ നീക്കിയിട്ടുമില്ല. ഏതു പേരാണു ശരിയെന്ന് അറിയാതെ കുഴങ്ങുകയാണു ജനങ്ങൾ. കാലങ്ങളായി ഓരോ പ്രദേശത്തും പറഞ്ഞുവരുന്ന പേരുകളാണു നഗരസഭ റോഡുകൾക്കു നൽകിയത്. പിഡബ്ല്യുഡി പേരിട്ടതാകട്ടെ അവരുടെ പക്കലുള്ള ആസ്തി റജിസ്റ്റർ നോക്കിയും.
ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിന്റെ അരികിലൂടെ മാർത്തോമ്മാ പള്ളി കൂടി തുരുത്ത് റെയിൽവേ നടപ്പാലത്തിലേക്കു പോകുന്ന റോഡിൽ നഗരസഭ സ്ഥാപിച്ച ബോർഡ് മാർത്തോമ്മാ ചർച്ച് റോഡ് എന്നാണ്. പിഡബ്ല്യുഡിയുടെ പുതിയ ബോർഡ് വന്നപ്പോൾ അത് ഓൾഡ് മിലിട്ടറി റോഡ് ആയി. 100 വർഷം മുൻപു പെരിയാറിന്റെ അക്കരെ പുറയാറിൽ മിലിട്ടറി ക്യാംപ് ഉണ്ടായിരുന്നു. അവിടെ നിന്നു പട്ടാളക്കാർ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നുപോയിരുന്നത് ഇതിലെയാണ്. അതിനാൽ പണ്ടു മിലിട്ടറി റോഡ് എന്നു പേരുണ്ടായിരുന്നിരിക്കാം. ഇന്ന് അതറിയാവുന്നവർ അധികമില്ല.
പിഡബ്ല്യുഡി അധികൃതർ ഇതെങ്ങനെ തപ്പിയെടുത്തുവെന്ന് അദ്ഭുതപ്പെടുകയാണു ജനപ്രതിനിധികൾ. പണ്ട് ഈ റോഡിൽ ബ്രിട്ടിഷുകാരുടെ കുതിരാലയവും സുഗന്ധവ്യഞ്ജനങ്ങളുടെ ഗോഡൗണും പ്രവർത്തിച്ചിരുന്നു. മൂന്നാറിൽ നിന്ന് ആലുവയിൽ എത്തിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ തുറമുഖത്തേക്കു കൊണ്ടുപോകുന്നതിനു മുൻപ് ഉണക്കിയിരുന്നത് ഇവിടെയാണ്. ഇതിനു സമീപം പെരിയാറിൽ ബ്രിട്ടിഷുകാർ നിർമിച്ച മുസാവരി കടവ് ഇന്നും അതേപടിയുണ്ട്. അക്കാലത്തെ കെട്ടിടങ്ങളിൽ ചിലതും അവശേഷിക്കുന്നു.
അതിപ്പോൾ ഇറിഗേഷൻ, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകളുടെ ഓഫിസുകളാണ്. എങ്കിലും ഇന്ന് ഈ റോഡിലെ പ്രധാന സ്ഥാപനം മാർത്തോമ്മാ പള്ളി തന്നെ. ബാങ്ക് കവലയിൽ നിന്നു കുന്നുംപുറത്തേക്കു പോകുന്ന റോഡിനു നഗരസഭ നൽകിയ പേരു ബാങ്ക് റോഡ് എന്നാണ്. പിഡബ്ല്യുഡി ഇട്ട പേര് ഹയർ സെക്കൻഡറി സ്കൂൾ റോഡ് എന്നും. ഇവിടെയാണു ഗവ. ബോയ്സ് എച്ച്എസ്എസ് പ്രവർത്തിക്കുന്നത്. റെയിൽ റോഡിന്റെ പേരു പിഡബ്ല്യുഡി അധികൃതർ സിവിൽ സ്റ്റേഷൻ അനക്സ് റോഡ് എന്നാക്കി മാറ്റി. നഗരസഭാധികൃതർ പിഡബ്ല്യുഡിയെ പ്രതിഷേധം അറിയിച്ചു. പരിശോധിച്ച് അറിയിക്കാമെന്ന് അവർ മറുപടി നൽകി.