മില്ലുടമകളുടെ സമരം: നെല്ല് സൂക്ഷിക്കാനിടമില്ല
Mail This Article
നെടുമ്പാശേരി ∙ സർക്കാരും മില്ലുടമകളും തമ്മിലുള്ള തർക്കത്തെ തുടർന്ന് കുന്നുകര മേഖലയിലെ കർഷകർ പ്രതിസന്ധിയിലായി. നെല്ല് മില്ലുടമകൾ ഏറ്റെടുക്കാത്തതിനാൽ വിളവെടുത്ത നെല്ല് സൂക്ഷിക്കാൻ ഇടമില്ലാതെ കർഷകർ ദുരിതത്തിലായി. 2018ൽ പ്രളയവും 2019ൽ തുടർച്ചയായി മഴയും മൂലം കൃഷി പൂർണമായി നശിച്ചുപോയിരുന്നു. 2020ലും 2021ലും കൃഷി ഇറക്കിയില്ല. ഈ വർഷം കൃഷിക്കൊപ്പം കളമശേരി പദ്ധതി പദ്ധതി പ്രകാരം കുന്നുകര കൃഷിഭവന്റെ കീഴിലുള്ള വയൽകര ഈസ്റ്റ്, കുന്നുവയൽ പാടശേഖര സമിതികൾ 100 ഏക്കറിലേറെ സ്ഥലത്ത് ചെയ്ത നെൽക്കൃഷി വിളവെടുത്ത് വീടുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. നെല്ല് എടുക്കാൻ സർക്കാർ നിർദേശ പ്രകാരം ഓൺലൈൻ ആയി കർഷകർ സപ്ലൈകോയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ സർക്കാരുമായുള്ള ചില തർക്കങ്ങളുടെ ഭാഗമായി മില്ലുടമകൾ സമരത്തിലാണ്. നെല്ല് കർഷകർ ഉണക്കി മുറ്റത്ത് സൂക്ഷിച്ചിരിക്കുകയാണെങ്കിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ കേടാവാനുള്ള സാധ്യത കൂടുതലാണ്. കർഷകർ ഇക്കാര്യം മില്ലുടമകളെ അറിയിച്ചെങ്കിലും ഇതു വരെ ഒരു നടപടിയും മില്ലുടമകൾ സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെയും മില്ലുടമകളുടെയും നടപടികളെ തുടർന്ന് മുണ്ടകൻ കൃഷി ചെയ്യാൻ കർഷകർക്ക് താൽപര്യം ഇല്ലാത്ത അവസ്ഥയാണ്. മന്ത്രി പി.രാജീവിനും കൃഷി വകുപ്പ് അധികതർക്കും കർഷകർ രേഖ മൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇതേത്തുടർന്ന് പ്രതിഷേധ സമരത്തിന് കർഷകർ നിർഡബന്ധിതരായിരിക്കുകയാണെന്നും പാടശേഖരസമിതി പ്രസിഡന്റ് കെ.എൻ.സുരേഷ്, സെക്രട്ടറി പി.ഐ.ഇട്ടീര എന്നിവർ അറിയിച്ചു.