അധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഒരു ദിവസം നീണ്ട സംഘർഷം; ഒടുവിൽ അടി, ലാത്തിച്ചാർജ്
Mail This Article
കളമശേരി ∙ ഫെയ്സ്ബുക്കിൽ അധ്യാപകൻ ഇട്ട പോസ്റ്റ് പിൻവലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ സമരവും സമരത്തെ എതിർത്ത ‘സ്റ്റുഡന്റ് കമ്യൂണിറ്റി’യും തമ്മിൽ ഒരുദിനം നീണ്ട സംഘർഷമാണ് ഇന്നലെ കുസാറ്റിലുണ്ടായത്. ഒരു സംഘടനയിലും ഇല്ലാത്തവരാണു സ്റ്റുഡന്റ് കമ്യൂണിറ്റിയിലുള്ളത്. പാനൂർ കൊലപാതകക്കേസുമായി ബന്ധപ്പെടുത്തിയാണ് അധ്യാപകൻ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടത് എന്നാരോപിച്ചാണു ഡിപ്പാർട്മെന്റിനു മുന്നിലേക്ക് രാവിലെ എസ്എഫ്ഐ മാർച്ച് നടത്തിയത്. സമരത്തെ എതിർത്തവർ എസ്എഫ്ഐ പ്രകടനത്തിനിടയിൽ കയറി ആക്രമണം നടത്തിയെന്നാണ് ആരോപണം.
സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകനായ ഐടി അഞ്ചാം സെമസ്റ്റർ വിദ്യാർഥി നയീമിനു പരുക്കേറ്റു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയതായി വിദ്യാർഥികൾ പറഞ്ഞു. വൈകിട്ട് 4.30നു കുസാറ്റ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഹാരിസ് മെഹറൂഫിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ ആയുധങ്ങളുമായി സ്റ്റുഡന്റ് കമ്യൂണിറ്റി പ്രവർത്തകർ കൂടുതലുള്ള സഹാറ ഹോസ്റ്റലിലേക്ക് ഇരച്ചു കയറുകയായിരുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു. മുന്നിൽ കണ്ടവരെയെല്ലാം അവർ ഇരുമ്പുകമ്പിയുപയോഗിച്ച് അടിച്ചതായി ഹോസ്റ്റലിലെ വിദ്യാർഥികൾ ആരോപിച്ചു.
പരുക്കേറ്റവർ പുറത്തിറങ്ങുന്നതിനിടയിൽ ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്നു പുക ഉയരുന്നതായി കണ്ടെത്തി. ഈ മുറിയുടെ ചില്ലുകളും പൊട്ടിച്ചിരുന്നു. തീ കൊളുത്തിയതാരെന്നു വ്യക്തമല്ല. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് വൈശാഖ്, സഹോദരൻ വിവേക് എന്നിവർ താമസിക്കുന്ന മുറിയിലായിരുന്നു തീ. 2 ലാപ് ടോപ് കത്തിനശിച്ചതായി വൈശാഖ് പറഞ്ഞു. സംഭവത്തിനു ശേഷം ഹോസ്റ്റലിനു മുന്നിൽ നിന്ന വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിവീശി. ഹോസ്റ്റലിൽ താമസിക്കുന്ന ഒട്ടേറെ വിദ്യാർഥികൾക്ക് അടികൊണ്ടു. ആക്രമണ സംഭവങ്ങളിൽ പൊലീസ് 4 കേസ് എടുത്തു.