ആദ്യ വയോജന പാർക്ക് ഇന്നു തുറക്കും
Mail This Article
മൂവാറ്റുപുഴ∙ ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം സംസ്ഥാനത്തെ ആദ്യത്തെ വയോജന പാർക്ക് ഇന്ന് മന്ത്രി ആർ.ബിന്ദു വയോജനങ്ങൾക്കു തുറന്നു നൽകും. വൈകിട്ട് 3നു നടക്കുന്ന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനാകും. മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളം ചിറയുടെ സമീപമാണു പാർക്ക്. വയോധികർക്കു വേണ്ടി വിശ്രമ കേന്ദ്രം, പൂന്തോട്ടം, ഓപ്പൺ ഫൗണ്ടൻ, ഇരിപ്പിടങ്ങൾ, ശുചിമുറികൾ, വിനോദ ഉപകരണങ്ങൾ എന്നിവയാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്തിന്റെ കൂടി മേൽനോട്ടത്തിലാകും പാർക്ക് പ്രവർത്തിക്കുക. 2 വർഷം മുൻപാണ് 50 ലക്ഷം രൂപ ചെലവഴിച്ചുള്ള വയോജന പാർക്കിന്റെ നിർമാണ ഉദ്ഘാടനം മുൻ മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചത്. 8 മാസം മുൻപു നിർമാണം പൂർത്തിയാക്കിയെങ്കിലും പാർക്ക് തുറന്നു നൽകിയിരുന്നില്ല. ഇതിനെതിരെ വയോജനങ്ങളിൽ നിന്നു പ്രതിഷേധം ഉയർന്നിരുന്നു.
എൽദോയെ ഒഴിവാക്കി;പ്രതിഷേധം
വാഴക്കുളത്ത് വയോജന പാർക്ക് അനുവദിക്കുന്നതിനും നിർമാണം വേഗത്തിലാക്കാനും ശക്തമായ ഇടപെടൽ നടത്തിയ മുൻ എംഎൽഎ എൽദോ ഏബ്രഹാമിനെ പാർക്കിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നു ഒഴിവാക്കിയതിൽ പ്രതിഷേധം. കെ.കെ.ശൈലജ മന്ത്രിയായിരുന്നപ്പോൾ എൽദോ ഏബ്രഹാം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു വയോജനങ്ങൾക്കായി പാർക്ക് ഒരുക്കാൻ 50 ലക്ഷം രൂപ അനുവദിച്ചത്. ഇക്കാര്യങ്ങൾ അവഗണിച്ച് മുൻ എംഎൽഎയെ ഉദ്ഘാടന ചടങ്ങിൽ നിന്നൊഴിവാക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നു സിപിഐ ണ്ഡലം കമ്മിറ്റി ആരോപിച്ചു.