പെൺകുട്ടികളെ കടത്തിക്കൊണ്ടു പോയി പീഡനശ്രമം : 2 പേർ അറസ്റ്റിൽ
Mail This Article
കൊച്ചി∙ രണ്ടു പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ക്രിമിനൽ കേസ് പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. ഏലൂർ ഉദ്യോഗമണ്ഡൽ വള്ളോപ്പിള്ളി താഴെവീട്ടിൽ കാളിമുത്തു മുരുകൻ എന്ന ഹരീഷ്(24), ഉദ്യോഗമണ്ഡൽ മരങ്ങാട്ട് വീട്ടിൽ മഹിന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെയാണ് എറണാകുളം സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയ്ശങ്കർ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പു ചേർത്തും കേസെടുത്തു.
കളമശേരിയിലെ ഹോസ്റ്റലിനടുത്തു വച്ചാണു പെൺകുട്ടികളെ പ്രതികൾ വശീകരിച്ച് കാറിൽ കടത്തി കൊണ്ടുപോയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഒന്നാംപ്രതിക്ക് ആ നിലയിൽ പെൺകുട്ടികളുമായി അടുപ്പം ഉണ്ടായിരുന്നു. അതു മുതലെടുത്തു പെൺകുട്ടികളെ റൈഡിനു പോകാം എന്നു പറഞ്ഞു വശീകരിക്കുകയായിരുന്നു. മഹിന്ദ്ര സുബ്രഹ്മണ്യന്റെ കാറിൽ ആണ് പെൺകുട്ടികളുമായി പ്രതികൾ കടന്നത്. പെൺകുട്ടികളുമായി കൊച്ചി മറൈൻഡ്രൈവ് വോക്ക് വേയിൽ എത്തിയ പ്രതികൾ അപമാര്യാദയായി പെരുമാറിയതോടെ പെൺകുട്ടികൾ ബഹളം വച്ചു.
അതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് പ്രതികളെ പൊലീസ് വലയിലാക്കുകയുമായിരുന്നു. ഈ കേസിലെ രണ്ടാംപ്രതി മഹിന്ദ്ര സുബ്രഹ്മണ്യൻ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളും, ഏലൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്. ഒന്നാംപ്രതിരെയും ഒട്ടേറെ കേസുകളുണ്ട്. നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണ്.