ADVERTISEMENT

കൊച്ചി ∙ കരൾ രോഗത്തെത്തുടർന്നു ഗുരുതരാവസ്ഥയിലായ പിതാവിനു കരൾ പകുത്തു നൽകാൻ പ്രത്യേകാനുമതി തേടി 17വയസ്സുകാരി നൽകിയ ഹർജിയിൽ ഹർജിക്കാരിയോടു മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്കു മുൻപാകെ ഹാജരാകാനും തുടർന്നു ഡയറക്ടർ 3 ദിവസത്തിനകം തീരുമാനമെടുക്കാനും ഹൈക്കോടതി നിർദേശിച്ചു.

തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി. അരുൺ ഇടക്കാല ഉത്തരവിട്ടത്.എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പി.ജി. പ്രതീഷിനു ചേരുന്ന കരൾ കണ്ടെത്താൻ ഏറെ പരിശ്രമിച്ചെങ്കിലും കുടുംബത്തിനു കഴിഞ്ഞില്ല. അടിയന്തരമായി അവയവമാറ്റ ശസ്ത്രക്രിയ നടന്നില്ലെങ്കിൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് എന്ന അവസ്ഥയാണ്.

ഈയിടെ നടന്ന പരിശോധനയിൽ ദേവനന്ദയുടെ കരൾ ചേരുമെന്നു വ്യക്തമായി. പിതാവിനു കരൾ പകുത്തു നൽകാൻ മകൾ തയാറാണെങ്കിലും നിയമം വിലങ്ങുതടിയായതോടെയാണു  ഹൈക്കോടതിയിലെത്തിയത്. 1994ലെ അവയമാറ്റ നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത ഒരാളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനു ചില അസാധാരണമായ മെ‍ഡിക്കൽ സാഹചര്യങ്ങളിലൊഴികെ വിലക്കുണ്ട്.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട അതോറിറ്റിയുടെയും സർക്കാരിന്റെയും അനുമതി വേണം.അതോറിറ്റിയായി മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറെയാണു സർക്കാർ നിയോഗിച്ചതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. സർക്കാരിനും അതോറിറ്റിക്കും ഹർജിക്കാരി അപേക്ഷ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

തുടർന്നു ഹർജിക്കാരി അമ്മയ്ക്കോ മറ്റേതെങ്കിലും കുടുംബാംഗത്തിനോ ഒപ്പം മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ മുൻപാകെ ഹാജരാകാൻ കോടതി നിർദേശം നൽകി. ചട്ടപ്രകാരം, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ തീരുമാനമെടുക്കണം. 3 ദിവസത്തിനകം ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാനാണു കോടതി നിർദേശം നൽകിയത്. ഹർജി 30നു വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com