ഭരണത്തിന്റെ ഒത്താശ; ചോറ്റാനിക്കരയിൽ 8 മലകൾക്ക് മരണമണി
Mail This Article
ചോറ്റാനിക്കര∙ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ ചോറ്റാനിക്കരയിൽ വ്യാപക മണ്ണെടുപ്പ് നടക്കുന്നതായി പരാതി. ഭരണസമിതിയുടെ കൂട്ടുപിടിച്ചു മണ്ണ് മാഫിയ നടത്തുന്ന കൊള്ളയ്ക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിക്കു പരാതി നൽകി. കഴിഞ്ഞ കുറച്ചു മാസങ്ങളായി പഞ്ചായത്തിലെ 8 മലകളിൽ നിന്നു വ്യാപകമായി മണ്ണ് കടത്തിയെന്നാണ് ആക്ഷേപം.
പഞ്ചായത്തിലെ 6-ാം വാർഡിൽ ഒന്നര ഏക്കറോളം സ്ഥലത്തു നിന്നു മാസങ്ങളായി അനധികൃതമായി മണ്ണു കടത്തു നടക്കുന്നുണ്ട്. സ്ഥലം പ്ലോട്ട് തിരിക്കാൻ നൽകുന്ന അനുമതിയുടെ മറവിലാണു മണ്ണ് കടത്തൽ. രണ്ടായിരത്തോളം ലോഡ് മണ്ണ് തലക്കോട് നിന്നു മാത്രം ഇതുവരെ കടത്തിയിട്ടുണ്ടെന്നാണ് ആരോപണം.
ഇവിടെ നിന്നുള്ള മണ്ണ് ഉപയോഗിച്ചു പാടം നികത്തിയതായും പരാതിയുണ്ട്. മത്സ്യക്കൃഷി നടത്താനെന്ന പേരിൽ പഞ്ചായത്ത് പ്രസിഡന്റ് പാടം നികത്തിയതായി പ്രതിപക്ഷ അംഗങ്ങളായ ലൈജു ജനകൻ, ഷിൽജി രവി, ദിവ്യ ബാബു, റെജി കുഞ്ഞൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, കലക്ടർ, ആർഡിഒ, ജിയോളജി വകുപ്പ് എന്നിവർക്കും നൽകുമെന്ന് അംഗങ്ങൾ പറഞ്ഞു.