കൊച്ചി∙ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ റജിസ്ട്രേഷൻ ഫീസ് വാങ്ങിയ ശേഷം മോഡലുകളെ റാംപിൽ നിന്ന് ഒഴിവാക്കിയതു ചോദ്യം ചെയ്ത ട്രാൻസ്ജെൻഡർ മോഡലിനെ പരസ്യമായി അധിക്ഷേപിച്ച മോഡലിങ് കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ജെനിലിനെയാണ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഞായറാഴ്ച കൊച്ചിയിൽ നടന്ന ഫാഷൻ ഷോയിലാണു ട്രാൻസ്ജെൻഡർ മോഡൽ അധിക്ഷേപിക്കപ്പെട്ടത്.
സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയാണു മോഡലിങ് കമ്പനി സംസ്ഥാനത്തിനകത്തും പുറത്തും നിന്നു റജിസ്ട്രേഷൻ തുക സ്വീകരിച്ചത്. കുട്ടികളും മുതിർന്നവരും അടക്കം ഒട്ടേറെ പേർ പണം നൽകി റജിസ്റ്റർ ചെയ്തു കൊച്ചിയിലെത്തിയിരുന്നു. എന്നാൽ റജിസ്റ്റർ ചെയ്ത ഭൂരിഭാഗം പേർക്കും റാംപിൽ അവസരം നൽകിയില്ല. പണം തിരികെ നൽകിയുമില്ല. ഇതു തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി ചോദ്യം ചെയ്ത മോഡലിനെ ജെനിൽ പരസ്യമായി അപമാനിച്ചതാണു പരാതിക്കു കാരണമായത്.